ബീജിംഗ് : കൊറോണയെക്കാൾ അപകടകരമാണ് ഖസാക്കിസ്ഥാനിലെ ന്യൂമോണിയയെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ. വളര അപകടകരമായ തോതിലുള്ള മരണ നിരക്കാണ് ഈ ന്യൂമോണിയക്കെന്നും ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. ജൂണിൽ മാത്രം 628 പേർ മരിക്കാൻ കാരണമായ ഈ രോഗം കഴിഞ്ഞ ആറുമാസം കൊണ്ട് ചൈനക്കാരുൾപ്പെടെ 1772 പേരുടെ മരണത്തിനു കാരണമായെന്നും ഖസാക്കിസ്ഥാനിലെ ചൈനീസ് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
ചൈനീസ് എംബസിയുടേയും മാദ്ധ്യമങ്ങളുടേയും പ്രസ്താവന അസംബന്ധമാണെന്ന് ഖസാക്കിസ്ഥാൻ പ്രതികരിച്ചു. വാർത്ത വ്യാജമാണെന്നും ആളുകൾ മരണപ്പെട്ടത് ന്യൂമോണിയ മാത്രം കൊണ്ടല്ലെന്നും ഖസാക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിവിധ അസുഖങ്ങളാണ് ഈ മരണങ്ങൾക്ക് കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചൈനയിലെ കൊറോണ മരണങ്ങൾ മറച്ചു വച്ചതിനു ശേഷം മറ്റ് രാജ്യങ്ങളിലേക്ക് നോക്കുന്ന ചൈനീസ് നിലപാടുകൾക്കെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇക്കാര്യത്തിൽ ചൈനക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതിനിടയിലാണ് ചൈനക്കെതിരെയുള്ള ഖസാക്കിസ്ഥാന്റെ പരാമർശം.