ന്യൂഡൽഹി : ഇന്ത്യക്കാരെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള പാകിസ്താന്റെ നീക്കം വീണ്ടും പൊളിഞ്ഞു. ഇക്കുറി ചൈനയെക്കൂടെ കൂട്ടു പിടിച്ചെങ്കിലും അമേരിക്കയുടേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേയും ഇടപെടൽ യു എൻ രക്ഷാ സമിതിയിൽ പാകിസ്താന് തിരിച്ചടിയായി. ആരോപണങ്ങൾക്ക് തെളിവുകൾ പോലും ഹാജരാക്കാനില്ലാതെ പാകിസ്താൻ നാണംകെടുകയും ചെയ്തു.
ഇന്ത്യക്കാരായ നാലുപേർക്കെതിരെയാണ് പാകിസ്താൻ കഴിഞ്ഞ കുറച്ച് നാളുകളായി ഭീകരബന്ധ ആരോപണം ഉന്നയിക്കുന്നത്. അജോയ് മിസ്ത്രി , ഗോബിന്ദ് പട്നായിക്ക് , അംഗാര അപ്പാജി, വേണുമാധവ് ദോങ്‌ഗ്ര എന്നിവരെ യുഎന്നിന്റെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പാകിസ്താന്റെ ആവശ്യം. ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യക്കാരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം പാകിസ്താൻ ആരംഭിച്ചത്.
പാകിസ്താനിലെ ഭീകര സംഘടനകളെ ഇവർ സഹായിക്കുന്നുണ്ടെന്നാണ് പാക് സർക്കാർ ആരോപിക്കുന്നത്. പാകിസ്താനിൽ ഐഎസ് ആക്രമണം നടത്താൻ ഇവർ സഹായം ചെയ്യുന്നുണ്ട്. തെഹരിക് ഇ താലിബാന് സഹായം നൽകി പാക് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ പിന്തുണ നൽകുന്നു എന്നും ആരോപിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു തെളിവുകളും നൽകാൻ പാകിസ്താന് ഇതുവരെ കഴിഞ്ഞില്ല.
തുടർച്ചയായി ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ പാകിസ്താൻ ചൈനയെക്കൂടി കൂട്ടു പിടിച്ചെങ്കിലും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്ന് ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു. അമേരിക്കയും ഇംഗ്ലണ്ടും ഫ്രാൻസും ജർമ്മനിയും ബെൽജിയവും എതിരായി നിലപാടെടുത്തതോടെ പാകിസ്താനും ചൈനയും നാണം കെട്ടു. കഴിഞ്ഞ മാസം വേണുമാധവിനെതിരേയും ഇക്കുറി അജോയ് മിസ്‌ത്രിക്കെതിരേയുമാണ് പാകിസ്താൻ ആരോപണം ഉന്നയിച്ചത്. എന്നാൽ രണ്ടും രക്ഷാസമിതിയിൽ പരാജയപ്പെടുകയായിരുന്നു.