ടോക്കിയോ : ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ മറ്റ് രാജ്യങ്ങൾക്ക് ചൈന ഉയർത്തുന്ന പുതിയ ഭീഷണികളുടെ സാഹചര്യത്തിൽ കപ്പൽ വേധ സൂപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ജപ്പാൻ. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ലക്ഷ്യം സ്ഥാനത്തേക്ക് കുതിക്കുന്ന എ.എസ്.എം 3 മിസൈൽ ആണ് ജാപ്പനീസ് കമ്പനിയായ മിറ്റ്സുബുഷി ഹെവി ഇൻഡസ്ട്രി നിർമ്മിച്ചത്. യുദ്ധക്കപ്പലുകളേയും വിമാന വാഹിനികളേയും ലക്ഷ്യമിട്ട് നിർമ്മിച്ച ഈ മിസൈൽ ചൈനീസ് നാവിക സേനയുടെ നട്ടെല്ലൊടിക്കാൻ ശക്തിയുള്ളതാണെന്നാണ് റിപ്പോർട്ട്.
മിസൈൽ വേധ സംവിധാനങ്ങൾക്ക് പോലും പ്രതിരോധിക്കാൻ കഴിയാത്ത ഈ മിസൈൽ ഏത് കനത്ത പുറം ചട്ടയേയും തകർത്ത് ലക്ഷ്യം ഭേദിക്കും. സൗത്ത് ചൈന കടലിലെ ചൈനീസ് നാവിക വ്യൂഹത്തിന് വലിയ ഭീഷണിയാണ് ഈ മിസൈൽ. 200 മൈൽ ദൂര പരിധിയുള്ള മിസൈൽ ജിപിഎസ് നിയന്ത്രിതമാണ്. കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളാണ് മിസൈലിൽ ഘടിപ്പിച്ചിരിക്കുന്നത്. ജപ്പാന്റെ എഫ് -3 പോർവിമാനങ്ങളിൽ ഈ മിസൈൽ ഘടിപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
ജപ്പാൻ – ചൈന യുദ്ധം ഏതാണ്ട് ആസന്നമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധർ നിരീക്ഷിക്കുന്നത്. ജപ്പാന്റെ കൈവശമുള്ള സെൻകാക്കു ദ്വീപ് തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാൽ ദ്വീപ് തങ്ങളുടേതാണെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്രമണം നടത്തിയാൽ ശക്തമായിത്തന്നെ തിരിച്ചടിക്കുമെന്നുമാണ് ജപ്പാന്റെ നിലപാട്.