വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചൈനീസ് ഹാക്കര്‍മാര്‍ പിടിയില്‍. കൊറോണ ഗവേഷണങ്ങളുടെ വിവരങ്ങള്‍ ചൈനയ്‌ക്ക് കൈമാറുന്ന സംഘത്തിനെയാണ് പിടികൂടിയത്. ജൈവശാസ്ത്രമേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളടക്കം ചോര്‍ത്തിയതായാണ് കണ്ടെത്തിയത്.
ഇരുവരും ആഗോളതലത്തിലെ കൊറോണ വാക്‌സിന്റെ വിവരങ്ങള്‍ ചൈനയ്‌ക്ക് കൈമാറിക്കൊണ്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് എന്ന അന്വേഷണ വിഭാഗമാണ് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്.
കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാരായ ലീ സിയോയും ഡോംങ് ജിയാസിയുമാണ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്തുവര്‍ഷമായി ഹാക്കര്‍മാരായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണെന്നാണ് വിവരം. സാങ്കേതിക രംഗത്തെ ശക്തരായ കമ്പനികളുടെ വിവരങ്ങള്‍ വരെ ചോര്‍ത്താന്‍ ഇവര്‍ക്കായെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലിരുന്നുകൊണ്ട് ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടണ്‍, സ്വീഡന്‍ അടക്കം നിരവധി രാജ്യങ്ങളിലെ കമ്പനി വിവരങ്ങൾ ഇവർ ചോർത്തിയിട്ടുണ്ട്.
കൊറോണ വ്യാപനത്തിന് മുന്നേ തന്നെ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ സ്ഥാപനങ്ങളുടെ സര്‍വര്‍ വിവരങ്ങളും ഇവര്‍ കൈക്കലാക്കി ചൈനയ്‌ക്ക് കൈമാറി . ഇതിനൊപ്പം ചൈനക്കെതിരെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ രഹസ്യരേഖകളും ഇവര്‍ ഹാക്കുചെയ്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ചൈന, വടക്കന്‍ കൊറിയ റഷ്യ എന്നീ രാജ്യങ്ങളാണ് ക്രിമിനലുകളായ ഹാക്കര്‍മാരെ വിദേശങ്ങളില്‍ അയച്ചുകൊണ്ട് രഹസ്യങ്ങള്‍ തട്ടിയെടുക്കുന്നതെന്ന് ദേശീയ സുരക്ഷാ വിഭാഗം അറ്റോര്‍ണി ജനറലായ ജോണ്‍ സി ഡെമേഴ്‌സ് പറഞ്ഞു. പ്രതികള്‍ 20 വര്‍ഷം ജയില്‍ ശിക്ഷയനുഭവിക്കേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഡെമേഴ്‌സ് പറഞ്ഞു.