ന്യൂഡൽഹി : അതിപ്രഹരശേഷിയുള്ള ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി സായുധസേന. ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണത്തിന്റെ വീഡിയോയും സൈനിക വൃത്തങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ജൂലൈ 15, 16 തിയതികളിൽ ഒഡീഷയിലെ ബലാസോറിലെ ഐടിആർ കേന്ദ്രത്തിൽ വെച്ചായിരുന്നു ധ്രുവാസ്ത്ര മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഹെലികോപ്റ്റർ ഉപയോഗിക്കാതെയായിരുന്നു മിസൈലിന്റെ പരീക്ഷണം.
ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തൊടുക്കാവുന്ന ഹെലിന മിസൈലുകളുടെ വക ഭേദമാണ് ധ്രുവാസ്ത്ര. ആന്റിടാങ്ക് ഗൈഡഡ് മിസൈലുകളുടെ മൂന്നാം തലമുറയിൽപ്പെട്ട ധ്രുവാസ്ത്ര പരമ്പരാഗത – ആധുനിക കവചങ്ങൾ കൊണ്ട് നിർമ്മിച്ച ടാങ്കുകളെ തകർക്കാൻ ശേഷിയുള്ളവയാണ്. ഏത് കാലാവസ്ഥയിലും രാവെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ ശത്രുക്കളെ നേരിടാൻ ഈ മിസൈലുകൾക്ക് സാധിക്കും. സമതലങ്ങളിലും ഉയരം കൂടിയ പ്രദേശങ്ങളിലും ശക്തമായ ആക്രമണം നടത്താൻ സാധിക്കും എന്നതാണ് ഈ മിസൈലുകളുടെ പ്രധാന സവിശേഷത.
ഏഴ് കിലോമീറ്ററാണ് 45 കിലോ ഗ്രാം ഭാരമുള്ള ധ്രുവാസ്ത്ര മിസൈലിന്റെ പ്രഹരശേഷി. നാല് ഇരട്ട ലോഞ്ചറുകളുടെ സഹായത്തോടെ എട്ട് മിസൈലുകൾ ഹെലികോപ്റ്ററിൽ ഘടിപ്പിക്കാം എന്നതും ഈ മിസൈലുകളുടെ സവിശേഷതയാണ്.