നരച്ച മുടിയും മെയ്‌ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തി ബോഡിഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നട സമീറ റെഡ്ഢി. സുന്ദരിയായി പ്രത്യക്ഷപ്പെടാനുള്ള സാമൂഹിക സമ്മര്‍ദ്ദത്തിനെതിരെയാണ് താരം പ്രതികരിച്ചത്. സമൂഹം കല്‍പ്പിക്കുന്ന അഴകിന്റെയും അളവുകോലിന്റെയും പുറകെ പോകാതെ സ്വന്തം സന്തോഷത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ആവശ്യപ്പെടുന്നത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ ലഭിച്ച ഒരു സന്ദേശമാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സമീറ പറയുന്നത്. വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചതിനെ കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിന് ശേഷം അവരെ കാണാന്‍ ഒട്ടും ഭംഗിയില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നുന്നെന്നും പറഞ്ഞായിരുന്നു സന്ദേശം. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അകുകൊണ്ടാണ് ഉറക്കം ഉണര്‍ന്നപ്പോള്‍ തന്നെ മെയ്‌ക്കപ്പ് ഇല്ലാതെ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചത്. നമ്മളെക്കുറിച്ച് നമ്മുക്ക് തന്നെയുള്ള പ്രതീക്ഷകളില്‍ ഇത് ഒരു പേസിറ്റീവ് ചിന്ത നിറയ്‌ക്കുമെന്നും താരം പറയുന്നു. ഏത് രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്നാണ് സമീറ പറയുന്നത്. പ്രസവശേഷം സൗന്ദര്യം പോയി എന്ന് പറയുന്നവരോട് സൗന്ദര്യക്ക് പറയാനുള്ളത് ഇതാണ്. മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രമിക്കണ്ടത്. അമ്മയെന്ന അവലസ്ഥ ആസ്വദിക്കാന്‍ ശ്രമിക്കൂ. സന്തോഷത്തലില്‍ ഫോക്കസ് ചെയ്യൂ. സമയമാകുമ്പോള്‍ അനാവശ്യ ഫാറ്റ് കുറയ്‌ക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇപ്പോള്‍ വേണ്ടത് ആരോഗ്യം വീണ്ടെടുക്കലാണ്. മെലിയാനുള്ള സമയമല്ലെന്നും താരം പറയുന്നു.
പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല തന്റേതെന്നും വിഡിയോ സന്ദേശത്തില്‍ സമീറ പറയുന്നു. തടി, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ക്കെതിരെ ഞാനെപ്പോഴും സംസാരിക്കാറുള്ളതാണ്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഞാന്‍ കേട്ടു വളര്‍ന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിന്‍സുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാന്‍ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം, ഞാന്‍ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വര്‍ധിപ്പിക്കാനും കണ്ണുകള്‍ തിളങ്ങാനും തുടങ്ങി അഴകളവുകളില്‍ ഫിറ്റ് ആകാന്‍ പാഡുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയതെന്നും സമീറ നിലപാട് വ്യക്തമാക്കുന്നു.
അതേസമയം സമീറ റെഡ്ഢിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിലാണ് ചര്‍ച്ചയാകുന്നത്.സമീറയുടെ വാക്കുകള്‍ തീര്‍ച്ചയായും ഒരു പ്രചോദനമെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.















