ന്യൂഡൽഹി : ഗാൽവൻ സംഘർഷത്തിനു ശേഷം ചൈനയെ ലക്ഷ്യമിട്ട് കൂടുതൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം കൃത്യമായി പാലിക്കണമെന്നുള്ള നിയമം കൂടുതൽ കർശനമാക്കുന്നു. 371 സാധനങ്ങളുടെ കാര്യത്തിലാണ് നിയമം കർക്കശമാക്കുന്നത്. അടുത്ത മാർച്ച് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇന്ത്യൻ സ്റ്റാൻഡേഡ് അനുസരിച്ചുള്ള ഗുണനിലവാരം ഉണ്ടെങ്കിൽ മാത്രമേ ഇവ ഇനി ഇറക്കുമതി ചെയ്യാൻ കഴിയൂ.
കളിപ്പാട്ടങ്ങൾ , ഇരുമ്പു കമ്പികൾ , പേപ്പർ , റബ്ബർ വസ്തുക്കൾ , ഗ്ലാസ്സുകൾ തുടങ്ങിയുള്ള വസ്തുക്കൾ ആണ് പട്ടികയിൽ ഉള്ളത്. ഇതിൽ നല്ലൊരു ശതമാനവും ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ്. ഇറക്കു മതി കുറയ്‌ക്കുക എന്ന ലക്ഷ്യവും കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായുള്ള നിർമ്മാണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനം കൂടിയാകുമിത്.371 സാധനങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ തുറമുഖങ്ങളിലും ഓഫീസർമാരെ നിയമിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഡയറക്ടർ പ്രമോദ് കുമാർ തിവാരി വ്യക്തമാക്കി.
ഗാൽവൻ സംഘർഷത്തിനു ശേഷം അതിർത്തിയിൽ മാത്രമല്ല വ്യാപാര വിഷയത്തിലും ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു പോവുകയാണ്. നൂറ്റി മുപ്പത്തേഴ് കോടി ജനങ്ങളുള്ള ഇന്ത്യ ചൈനക്ക് വലിയ കമ്പോളമായിരുന്നത് കൊണ്ട് തന്നെ വ്യാപാര വിഷയത്തിലുള്ള കർക്കശ നിലപാട് ചൈനയെ പ്രതികൂലമായി ബാധിക്കും. ചൈനീസ് ആപ്പുകളുടെ നിരോധനവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനീസ് ടെലകോം ഭീമനായ വാവേക്ക് ഇന്ത്യയിൽ വലിയ തിരിച്ചടി നേരിടുന്നുണ്ടെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.