ന്യൂഡൽഹി : ഓക്സ്ഫോർഡ് കൊറോണ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിനായി ഇന്ത്യ അഞ്ച് കേന്ദ്രങ്ങളൊരുക്കിയെന്ന് ബയോടെക്നോളജി സെക്രട്ടറി രേണു സ്വരൂപ്. വാക്സിൻ രാജ്യത്ത് നൽകണമെങ്കിൽ രാജ്യത്തെ ജനങ്ങളിൽ പരീക്ഷിച്ചതിന്റെ ഡേറ്റ ആവശ്യമുണ്ടെന്ന് രേണു സ്വരൂപ് വ്യക്തമാക്കി. ഓക്സ്‌ഫോർഡ് – അസ്ട്രസെനേക്ക കോ വാക്സിൻ -19 ന്റെ അവസാന ഘട്ട പരീക്ഷണങ്ങൾക്കാണ് രാജ്യം തയ്യാറെടുക്കുന്നത്.
രാജ്യത്ത് നടക്കുന്ന എല്ലാ കൊറോണ വാക്സിൻ പരീക്ഷണങ്ങളിലും നിർമ്മാണത്തിലും നിർണായക സാന്നിദ്ധ്യമാണ് ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി. സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡിപ്പാർട്ട്മെന്റ് നിർണ്ണായക പങ്കാണ് വഹിക്കുന്നത്. കൊറോണ വാക്സിൻ നിർമ്മിക്കുന്ന എല്ലാ മരുന്ന് കമ്പനികളുമായും നിരന്തരം ബന്ധപ്പെട്ടാണ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.
ജൂലൈ 20 നാണ് കോ വാക്സിൻ 19 ആദ്യഘട്ട പരീക്ഷണം വിജയകരമായെന്ന് ഗവേഷകർ പ്രഖ്യാപിച്ചത്. 18 നും 55 നും ഇടയിൽ പ്രായമുള്ള 1077 പേരെയാണ് ആദ്യ ഘട്ട പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. ഇവർക്കെല്ലാവർക്കും കൊറോണ വൈറസിനെതിരെ പൊരുതാൻ ശക്തിയുള്ള ആന്റിബോഡി ശരീരത്തിലുണ്ടായെന്നാണ് റിപ്പോർട്ട്. 56 ദിവസമെങ്കിലും നീണ്ടു നിൽക്കുന്ന പ്രതിരോധ ശക്തി ഇവർക്ക് ലഭ്യമായെന്നാണ് ഗവേഷകർ വ്യക്തമാക്കിയത്.
രണ്ടാം ഘട്ടത്തിൽ നൂറു കണക്കിനു പേർക്കാണ് ഇത് നൽകാൻ നിർദ്ദേശിച്ചിരുന്നത്. വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് വാക്സിൻ നൽകുന്നത്. കുട്ടികളേയും പ്രായമുള്ളവരേയും വേറേ വേറെ വിഭാഗങ്ങളായി തിരിച്ചാണ് വാക്സിന്റെ പ്രവർത്തനം പരിശോധിക്കുന്നത്. മൂന്നാം ഘട്ടത്തിൽ ആയിരക്കണക്കിന് പേർക്ക് വാക്സിൻ നൽകി പരീക്ഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് കൊ-വാക്സിൻ നിർമ്മാണത്തിന്റെ പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഒരു മാസം അൻപത് ലക്ഷം ഡോസ് വാക്സിൻ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
മരുന്നു പരീക്ഷണം പൂർണ വിജയമായാൽ പത്തുലക്ഷമാക്കി ഉയർത്തും. സെപ്റ്റംബർ – ഒക്ടോബറോടെ 4 കോടി ഡോസ് വാക്സിൻ നിർമ്മിച്ചു വയ്‌ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മരുന്ന് പരീക്ഷണം എല്ലാ അർത്ഥത്തിലും വിജയിച്ചാൽ ഉടൻ തന്നെ നൽകി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി സി.ഇ.ഒ അദാർ പൂനെവാല കൂട്ടിച്ചേർത്തു