വാഷിംഗ്ടണ്‍: ചൈനീസ് നേതാക്കന്മാരുടെ അത്യാഡംബരം ജീവിതം ഇല്ലാതാക്കാനൊരുങ്ങി അമേരിക്ക. ശതകോടീശ്വരന്മാരായി വിദേശരാജ്യങ്ങളില്‍ വിലസുന്ന എല്ലാവരുടേയും വിസ റദ്ദാക്കുന്നതിന് പുറമേ ഫണ്ടുകളും മരവിപ്പിക്കും. അമേരിക്കയുടെ ചൈനാ വിരുദ്ധ നയങ്ങള്‍ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കാന്‍ അതിവേഗ നീക്കമാണ് നടക്കുന്നതെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിഭീമമായ വിദേശനിക്ഷേപമാണ് ചൈനീസ് നേതാക്കള്‍ക്കുള്ളത്. ഇതില്‍ പാര്‍ട്ടി നേതാക്കളും സുപ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ബാങ്ക് മേധാവികളും ഉള്‍പ്പെടും. വന്‍കിട ഹോട്ടലുകളില്‍ പങ്കാളിത്തം, ചൂതാട്ട കേന്ദ്രങ്ങള്‍, സ്വന്തമായി റിസോര്‍ട്ടുകള്‍, വന്‍കിട ബാര്‍ഹോട്ടലുകള്‍, ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപം എന്നിവയെല്ലാം അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലുമുണ്ട്. അമേരിക്ക ഇവയ്ക്കെതിരെ നടപടി ആരംഭിച്ചാല്‍ തൊട്ടുപുറകേ മറ്റ് വിദേശരാജ്യങ്ങളും അതേ പാത പിന്തുടരുമെന്നതാണ് നിലവിലെ അവസ്ഥയെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സൈബര്‍ ആക്രമണവും വൈറസ് ബാധയും രഹസ്യങ്ങള്‍ ചോര്ത്തലുമടക്കം ചൈനയുടെ കടന്നകയറ്റത്തില് അതിശക്തമായ വിദ്വേഷവും വെറുപ്പുമാണ് അമേരിക്കയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ വാവേ ഗ്രൂപ്പിനെ ഒഴിവാക്കിയതാണ് അമേരിക്ക നടത്തിയ ഏറ്റവും പുതിയ നീക്കം. ഇതിനിടെ മരുന്നുകളുടേയും വാക്സിനുകളുടേയും നിര്‍മ്മാണ രഹസ്യങ്ങള്‍ ഹാക്കുചെയ്തുകൊണ്ടിരുന്ന രണ്ടു ചൈനീസ് പൗരന്മാരെ പിടിച്ചതിന് പുറകേ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് പൂട്ടിച്ചാണ് അമേരിക്ക തിരിച്ചടിച്ചത്. അതിന് ബദലായി ചൈന ടിബറ്റന്‍ അതിര്‍ത്തിയിലെ അമേരിക്കയുടെ കോണ്‍സുലേറ്റും പൂട്ടിച്ചിരുന്നു.