ന്യൂഡൽഹി : വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ റഫേൽ യുദ്ധവിമാനമെത്തി. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനങ്ങളാണ് അൽപ്പം മുൻപ് ഇന്ത്യയിലെത്തിയത്. രണ്ട് സുഖോയ് വിമാനങ്ങളുടെ അകമ്പടിയോടെയാണ് ഇന്ത്യൻ വ്യോമസേന പ്രതിരോധക്കോട്ടയ്‌ക്ക് കാവലാകാനെത്തുന്ന റഫേൽ വിമാനങ്ങളെ രാജ്യത്തേക്ക് വരവേറ്റത്.
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയാണ് റഫേൽ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത്. ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും. ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റഫേൽ.
മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. ഒറ്റ പറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെസ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ. ലിബിയയിലും, സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫേൽ വിമാനങ്ങളാണ്.
മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫേലിന്റെ ആദ്യബാച്ചിനെ ചൈനീസ് – പാക് അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുന്നതെന്നാണ് പ്രതിരോധ വൃത്തങ്ങൾ പുറത്ത് വിടുന്ന സൂചന.