ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധക്കോട്ടയുടെ പുതിയ കാവലാളായി റഫേല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാല എയര്‍ബേസില്‍ പറന്നിറങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ എത്തിയ അഞ്ച് വിമാനങ്ങളും ലഡാക്കില്‍ വിന്യസിക്കുമെന്നാണ് നേരത്തെ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തി ലക്ഷ്യമിടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. ചൈനക്കും പാകിസ്താനും ശക്തമായ മുന്നറിയിപ്പു തന്നെയാണ് റഫേലിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ആധുനികവും കരുത്തുറ്റതുമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് റഫേല്‍. ഇത്തരത്തില്‍ 36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിലൂടെ ഏറ്റവും വലിയ തിരിച്ചടി ലഭിക്കുക പാകിസ്താനും ചൈനക്കും തന്നെയാണ്. റഫേലിനോട് കിടപിടിക്കുന്ന ഒരു യുദ്ധ വിമാനവും ചൈനയുടേയോ പാകിസ്താന്റെയോ പക്കലില്ല. ഈ രാജ്യങ്ങളെ ആശങ്കയിലാഴ്‌ത്തുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്.
അതിര്‍ത്തി കടന്നുള്ള ഭീകരവേട്ടക്ക് പേരുകേട്ട ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി കരുത്താണ് റഫേലിലൂടെ ലഭിച്ചിരിക്കുന്നത്. മുന്‍പ്, അതിര്‍ത്തി കടന്ന് ഇന്ത്യ ബലാക്കോട്ടില്‍ ഭീകരതാവളങ്ങള്‍ ചുട്ടുചാമ്പലാക്കിയെങ്കില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. കാരണം, റഫേല്‍ ഉപയോഗിച്ച് വ്യോമാതിര്‍ത്തി കടക്കാതെ തന്നെ ഇന്ത്യക്ക് ആക്രമണം നടത്താം. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെസ് എന്നീ ശേഷിയുള്ളവയാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍. ആണവായുധം കൃത്യമായി ഉപയോഗിക്കാനും റഫേലുകള്‍ക്ക് കഴിയും.