ലണ്ടന്‍: പാകിസ്താന്റെ കടുത്ത ന്യൂനപക്ഷ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ശക്തമായ തെളിവുകളുമായി അന്താരാഷ്‌ട്ര സംഘടനകള്‍ രംഗത്ത്. പാകിസ്താനിലെ അഹമ്മദീയ മുസ്ലീം പൗരന്മാരെ കൊന്നൊടുക്കുന്ന റിപ്പോര്‍ട്ടുകളാണ് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകള്‍ തെളിവു സഹിതം അവതരിപ്പിച്ചത്. ബ്രിട്ടനിലെ ആള്‍പാര്‍ട്ടി പാര്‍ലമെന്റ് ഗ്രൂപ്പാണ് 168 പേജുകളുള്ള സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. തികഞ്ഞ മതരാജ്യമാണ് പാകിസ്താനെന്നും മറ്റ് മതങ്ങള്‍ക്കൊന്നും യാതൊരു സ്വാതന്ത്ര്യ മില്ലെന്നുമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ തെളിവുസഹിതം പരാമര്‍ശിക്കുന്നു. വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട് രണ്ടാം തരം പൗരന്മാരായാണ് അഹമ്മദീയ വിഭാഗത്തെ പാക് ഭരണകൂടം കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതനിന്ദയാരോപിച്ച് മുസ്ലീം സമൂഹമായ അഹമ്മദീയ വിഭാഗങ്ങളില്‍പ്പെട്ടവരെ കൊന്നൊടുക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.’ സഫോക്കേഷന്‍ ഓഫ് ദ ഫെയ്ത്ഫുള്‍-ദ പെര്‍സിക്യൂഷന്‍ ഓഫ് അഹമ്മദി മുസ്ലീംസ് ഇന്‍ പാകിസ്താന്‍ ആന്റ് റൈസ് ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിട്രീമിസം’ എന്ന പേരിലുള്ള സമഗ്ര പഠനമാണ് പുറത്തുവിട്ടിരിക്കുന്നത്. പാകിസ്താനിലെ മറ്റ് മതവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കാള്‍ ഭീകരമാണ് മുസ്ലീം വിഭാഗത്തില്‍പെട്ട അഹമ്മദീയര്‍ നേരിടുന്നതെന്ന്് റിപ്പോര്‍ട്ടില്‍പറയുന്നു.
പാകിസ്താന്‍ രൂപീകരണത്തിലും മികച്ച ഒരു രാജ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് അഹമ്മദീയര്‍ ശ്രമിക്കുന്നത്. എന്നാല്‍ മറ്റ് ഇസ്ലാമിക വിഭാഗങ്ങള്‍ പാകിസ്താനെ അതിതീവ്ര മതമൗലികവാദത്തിന്റേയും ഭീകരതയുടേയും തട്ടകമാക്കിയെന്നും സുള്‍ഫിക്കര്‍ ഭൂട്ടോ 1974ല്‍ അഹമ്മദീയ വിരുദ്ധ പ്രസ്ഥാനം കൊണ്ടുവന്നതാണ് സംഘര്‍ഷങ്ങളിലേയ്‌ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2010ല്‍ മാത്രം 86പേരെ കൂട്ടക്കൊല ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം അമേരിക്കന്‍ പൗരത്വം നേടിയ താഹിര്‍ അഹമ്മദ് നസീം എന്നയാളെ കോടതി മുറിയില്‍ പരസ്യമായി വെടിവെച്ച് കൊന്നതിനെതിരെ അമേരിക്ക നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. മതനിന്ദയുടെ പേരിലുള്ള പ്രാകൃത നിയമവും കോടതി വിചാരണകളും പൊളിച്ചെഴുതണമെന്ന് ശക്തമായ വിമര്‍ശനമാണ് അമേരിക്ക നടത്തിയത്.