റിയാദ് : സൗദി അറേബ്യയിലെ കലാസ്വാദകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ച് നങ്ങ്യാർക്കൂത്ത് അരങ്ങേറി. വേറിട്ട ഷേത്രകലയായ നങ്ങ്യാർക്കൂത്ത് ഐഐസിഎഫ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് ലൈവിലൂടെയാണ് അരങ്ങേറിയത്.
കലാമണ്ഡലം പ്രശാന്തിയും സംഘവുമാണ് ശ്രീകൃഷണചരിതം നങ്ങ്യാർകൂത്ത് അവതരിപ്പിച്ചത്. കാളിയമർദ്ദനം കഥയാണ് പകർന്നാടിയത്. മിഴാവില്‍ കലാമണ്ഡലം ജയരാജ് , കലാമണ്ഡലം രാഹുല്‍ ഇടയ്ക്ക യില്‍ കലാനിലയം രാജൻ താളം ജയലക്ഷ്മി എന്നിവര്‍ അകമ്പടിയേകി.
കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും എന്നാൽ കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ഏതാണ്ട് 1500 വർഷങ്ങളായി ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. വേഷങ്ങൾ കെട്ടുന്നത് സ്ത്രീകൾ മാത്രമാണ് എന്ന പ്രത്യകതയും ഈ കലാരൂപത്തിനുണ്ട്.
ഭാരതത്തിന്റെ തനത് ശാസ്ത്രീയ കാലാരൂപങ്ങൾ ആയ കഥകളി, കൂടിയട്ടം, ക്ലാസിക്കൽ ഡാൻസ് ഫോമുകൾ, ശാസ്ത്രീയ സംഗീതകച്ചേരികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളൂന്ന ഇന്റർനാഷണൽ ഇന്ത്യൻ കൾചറൽ ഫോറം ലോക്ക്ഡൗൺ കാലത്ത് കഥകളി, സംഗീതക്കച്ചേരികൾ തുടങ്ങി വിവിധ പരിപാടികൾ ഓൺലൈൻ വഴി ആസ്വാദകർക്കായി സമ്മാനിച്ചിരുന്നു.
പുതുതലമുറക്ക് ക്ഷേത്രകലകളെ ചെറിയ തോതിലെങ്കിലും പരിചയപ്പെടുത്താൻ ഇതിലൂടെ കഴിയുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു.
മനോജ് നായർ , കൊച്ചുകൃഷ്ണൻ, നിബു വർഗ്ഗീസ് , സജീവ്കുമാർ കായംകുളം , ഉണ്ണിനായർ, സുധീര്‍ മാരാര്‍, സുനില്‍ നായര്‍, കലാ വിജയ് എന്നിവർ നേതൃത്വം നൽകി