പറയിപെറ്റ പന്തിരുകുലത്തിലെ പുകള്‍പെറ്റ പെരുന്തച്ചനാണ് കേരളത്തില്‍ തച്ചുശാസ്ത്രത്തിന്റെ അതികായന്‍. ഓരോരുത്തരുടെയും ആവശ്യം ഏറ്റെടുത്ത് വട്ടത്തില്‍, നീളത്തില്‍ , സമചതുരമായി , ത്രികോണമായി ,കോഴിമുട്ട രൂപത്തില്‍ കുളമുണ്ടാക്കിയ പെരുന്തച്ചനെ പറ്റി കേള്‍ക്കാത്തവര്‍ കേരളത്തിലുണ്ടാകില്ല. തച്ചന്റെ പിന്‍മുറക്കാര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കുന്നവരുണ്ടെങ്കില്‍ ആലുവയ്‌ക്കടുത്ത് ഉളിയന്നൂര്‍ എന്ന പ്രദേശത്താകും എത്തുക .
പെരുന്തച്ചന്റെ പിന്‍ഗാമികളായാണ് ആലുവയ്‌ക്കടുത്ത് ഉളിയന്നൂരിലെ ആചാരികുടുംബം അറിയപ്പെടുന്നത്. പെരുന്തച്ചന്‍ പണികഴിച്ച ക്ഷേത്രത്തിനു സമീപമാണ് ഇവരുള്ളത്. പെരുന്തച്ചന്റെ ആര്‍ക്കും പിടി കിട്ടാത്ത മനക്കണക്കിന്റെയും കരവിരുതിന്റെയും ഉദാഹരണമാണ് പെരിയാറ്റിന്‍കരയിലെ കേരളത്തനിമയാര്‍ന്ന ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രം.
ഈ ക്ഷേത്രത്തിന് സമീപത്തായി പെരുന്തച്ചനെ പ്രതിഷ്ഠയാക്കി ചെറിയൊരു ക്ഷേത്രം നിര്‍മിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ വംശക്കാരെന്ന് കരുതുന്ന ആചാരികുടുംബം. ഈ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവര്‍ക്ക് ഇപ്പോഴു ‘പെരുന്തച്ചന്‍’ സ്ഥാനം നല്കിപ്പോരുന്നു. തച്ചന്‍ കുടുംബത്തിന്റെ ഏറ്റവും മൂത്ത കാരണവര്‍ നാരായണന്‍ ആചാരി കഴിഞ്ഞ വര്‍ഷം മരിച്ചു. പ്രായാധിക്യം കൊണ്ട് ഓര്‍മയൊക്കെ നഷ്ടമായെങ്കിലും താന്‍ തച്ചന്റെ ആളാണെന്ന് മരിക്കും വരൈ അദ്ദേഹം പറയുമായിരുന്നു.
ഏകദേശം നാല് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉളിയന്നൂരില്‍ കുലത്തൊഴില്‍ തുടരുന്നത്. മുമ്പുണ്ടായിരുന്ന 25 കുടുംബങ്ങള്‍ പലസ്ഥലങ്ങളിലേക്കു ചേക്കേറി. നാരായണന്‍ ആചാരിയുടെ മരണത്തോടെ മൂത്ത മകനായ ശിവനാണ് ഇനി പെരുന്തച്ചന്‍ സ്ഥാനം. ഇപ്പോഴും മരപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരില്‍ ഒരാളാണ് ശിവന്‍ ആശാരി.
‘കുടുംബത്തില്‍ വിരലില്‍ എണ്ണാവരുന്നവര്‍ മാത്രമാണ് ഇപ്പോള്‍ മരപ്പണി ചെയ്യുന്നത്. അച്ഛന്‍ ഒരുപാട് പേരെ പഠിപ്പിച്ച ആളാണ്. എന്റെ രണ്ട് മക്കളും വിദേശത്താണ്. അവര്‍ കുലത്തൊഴില്‍ ചെയ്യാന്‍ ഒരു സാധ്യതയും ഇല്ല’ തച്ചന്റെ കുടുംബത്തില്‍പ്പെട്ടവരാണന്ന കാര്യത്തോളം അഭിമാനം വേറെയില്ലെന്ന് ആദ്യമേ സൂചിപ്പിച്ചുകൊണ്ട് ശിവന്‍ ആശാരി പറഞ്ഞു. പക്ഷേ മക്കള്‍ നല്ല വിദ്യാഭ്യാസം നേടി ഉയര്‍ന്ന ശമ്പളമുള്ള ജോലി കണ്ടെത്തുമ്പോള്‍ അത് പാടില്ലെന്ന് ആരാണ് പറയുകയെന്നും ശിവന്‍ ആശാരി ചോദിക്കുന്നു.
കുഞ്ഞുണ്ണിക്കരയിലും ഉളിയന്നൂരും നാരായണ്‍ ആചാരിയെ മാത്രം പണിക്കുവിളിച്ചിരുന്ന ഒരു പ്രതാപകാലം ഉണ്ടായിരുന്നു. അന്ന് കൂടെ പണിയാന്‍ 6 പേരെങ്കിലും സ്ഥിരമായി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മകന്റെ കാലത്തു പണി കുറയുക മാത്രമല്ല , കൂടെ പണിയാന്‍ വേണ്ടപ്പോള്‍ മാത്രം ആളുകളെ വിളിക്കേണ്ട സ്ഥിതിയും വന്നു. ശിവന്‍ അശാരിയുടെ തലമുറയില്‍ അവസാനിച്ചേക്കുമെന്ന സ്ഥിതിയിലാണ് പെരുന്തച്ചന്റെ വംശപരമ്പരയുടെ കുലത്തൊഴില്‍.
വിശ്വകര്‍മ്മജരെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നതില്‍ തച്ചന്‍മാര്‍ക്കാണ് മരപ്പണി പറഞ്ഞിരിക്കുന്നത്. മരം എന്നര്‍ത്ഥമുള്ള ‘തക്ഷു’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് തച്ചന്‍ എന്ന വാക്കുണ്ടായതെന്നാണ് കരുതുന്നത്.
വിഗ്രഹങ്ങള്‍, ക്ഷേത്രത്തിന്റെയും, ഭവനങ്ങളുടെയും വാതിലുകള്‍, മേല്‍ക്കൂരക്കൂട്ട്, ഗൃഹോപകരണങ്ങള്‍, ശില്‍പ്പങ്ങള്‍ എന്നിവ തടിയില്‍ ഉണ്ടാക്കുന്നവരാണിവര്‍. ഗണിതവും വാസ്തുശാസ്ത്രവുമൊക്കെ കര്‍ശനമായി പാലിച്ച് കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തിയാണ് ആചാരിമാര്‍ മരപ്പണി നടത്തുന്നത്. പണിക്കന്‍, കണക്കന്‍, തച്ചന്‍ എന്നീ പേരുകളിലും മരപ്പണിക്കാര്‍ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും തെളിഞ്ഞുനില്‍ക്കുന്നുണ്ട് പഴയകാല തച്ചന്‍മാരുടെ ശില്‍പകലാ നൈപുണ്യം.