വായനാശീലം കുറഞ്ഞു വരുന്ന ഇന്നത്തെ സമൂഹത്തിൽ പുസ്തകങ്ങൾ കൊണ്ട് പണി തീർത്ത ഒരു വായനശാല ഒരു കൗതുക കാഴ്ചയാണ്. പയ്യന്നൂരിലെ കാരയിലാണ് ലാൽ ബഹദൂർ വായനശാല സ്ഥിതി ചെയ്യുന്നത്. ഷേക്‌സിപിയറും, എലിയറ്റും, ഷെല്ലിയും, ബഷീറും, വള്ളത്തോളും തുടങ്ങി എല്ലാ പ്രശസ്ത എഴുത്തുകാരുടേയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.
മൊബൈലും, കമ്പ്യൂട്ടറും പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ വളർന്നപ്പോൾ മനുഷ്യർക്ക് നഷ്ടപ്പെട്ടത് വായനാശീലമാണ്. മാത്രവുമല്ല പുതു തലമുറയുടെ വായന ഓൺലൈനിലൂടെയാണ്. ഒരു പുസ്തകം കൈയിൽ വെച്ച് അതിന്റെ ചൂടും ചൂരും അറിഞ്ഞ് ആസ്വദിച്ച് വായിക്കുന്നവർ കേരളത്തിൽ വളരെ കുറവാണ്.
വായനയിലൂടെ ഓരോരുത്തരും സൃഷ്ടിക്കുന്ന സ്വന്തമായൊരു ലോകം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാൽ ബഹദൂർ വായനശാല നിർമ്മിച്ചത്. ഈ സ്ഥാപനത്തിന്റെ പ്രത്യേകതയെന്തന്നാൽ പുസ്തകം കൊണ്ടാണ് ലാൽ ബഹദൂർ വായനശാല ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങളോട് കൂടുതൽ അടുക്കാൻ പ്രചോദനം നൽകുന്ന രീതിയിലാണ് വായനശാല ഡിസൈൻ ചെയ്തെടുത്തിരിക്കുന്നത്.
1967 സെപ്റ്റംബർ 30നാണ് കാരയിൽ ലാൽ ബഹദൂർ ഗ്രന്ഥാലയം ആരംഭിക്കുന്നത്. പണ്ട് സ്വാതന്ത്ര്യസമര സേനാനികൾ ചേർന്ന് നിർമ്മിച്ച ലൈബ്രറി റോഡ് പല കാരണങ്ങളാൽ പൊളിക്കേണ്ടി വന്നപ്പോഴാണ് പുസ്തകങ്ങൾ കൊണ്ടൊരു ലൈബ്രറി നാട്ടുകാരെല്ലാം ചേർന്നൊരുക്കിയത്. പ്രശസ്ത ശില്പിയായ കെ. കെ. ആർ. വെങ്ങരയാണ് ഇത്തരമൊരു വ്യത്യസ്ത കാഴ്ചപ്പാടായി മുന്നോട്ട് വന്നത്. പുസ്തകങ്ങൾ കൊണ്ട് ഗ്രന്ഥാലയമൊരുക്കിയ ലാൽ ബഹദൂർ വായനശാല പയ്യന്നൂർ മണ്ണിനു ഒരഭിമാനമാണ്.