മലയാള സിനിമയുടെ കൈതപ്രത്തിന് ഇന്ന് 70ന്റെ പിറന്നാൾ മധുരം. എല്ലാ പിറന്നാളിനും മൂകാംബിക ദർശനം അദ്ദേഹത്തിന്റെ പതിവായിരുന്നു. എന്നാൽ ഇത്തവണ കോവിഡിന്റെ അശാന്തിയിൽ തന്റെ സപ്തതി ആഘോഷങ്ങളൊന്നും ഇല്ലാതെ ഒരു സാധാരണ ദിവസമായി കാണാനാണ് അദ്ദേഹം തീരുമാനിച്ചത്.
1950 ഓഗസ്റ്റ് 4ന് കണ്ണൂർ ജില്ലയിലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ജനിച്ചത്. കുട്ടിക്കാലത്ത് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സംഗീതത്തിനോടും സാഹിത്യത്തിനോടുമുള്ള പ്രണയം അദ്ദേഹം എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. പത്താം ക്ലാസ് പഠനത്തിനുശേഷം സംഗീത പഠനം ആരംഭിച്ചു. 1974 ൽ ആകാശവാണിയിൽ അദ്ദേഹത്തിന് പാടാൻ അവസരം ലഭിച്ചു. പിന്നീട് പല നാടകത്തിനു വേണ്ടി സംഗീതം ചെയ്യുകയും, പാടുകയും ചെയ്തു. ഒപ്പം കവിതകൾ മലയാളം മാസികകളിൽ പ്രസിദ്ധീകരിക്കാനും തുടങ്ങി.
ഫാസിൽ സംവിധാനം ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കാലെടുത്തുവെയ്‌ക്കുന്നത്. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ പ്രിയപ്പെട്ട ഗാനരചയിതാവായും, സംഗീത സംവിധായകനായും, നടനായും, തിരക്കഥാകൃത്തായുമൊക്കെ ഏറെ ജന ശ്രദ്ധ നേടി.
വരവേൽപ്പ്, കിരീടം, വടക്കുനോക്കിയന്ത്രം, ഒരു വടക്കൻ വീരഗാഥ, മഴവിൽക്കാവടി, ഹിസ് ഹൈനസ് അബ്ദുള്ള, അമരം, ഭരതം, ഞാൻ ഗന്ധർവ്വൻ, വാത്സല്യം തുടങ്ങി 350 ൽ അധികം സിനിമകൾക്ക് അദ്ദേഹം പാട്ടെഴുതി. കളിയാട്ടം, കാരുണ്യം, കൈ കുടന്ന നിലാവ്, എന്ന് സ്വന്തം ജാനകി കുട്ടി തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം സംഗീതവും ചെയ്തു. അങ്ങനെ മലയാള സിനിമയുടെ നിറസാന്നിധ്യമാർന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികൾ എന്നും മലയാളികൾക്ക് പ്രിയമുള്ളതായി.
ഇംഗ്ലീഷ് മാസപ്രകാരം ഇന്നാണ് പിറന്നാളെങ്കിലും നക്ഷത്രം നോക്കുമ്പോൾ ഓഗസ്റ്റ് 9നാണ് ഇക്കുറി അദ്ദേഹത്തിന്റെ പിറന്നാൾ.