മുംബൈ: വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലേയെ (92) ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് താരത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അവര്‍. ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍ പ്രതീത് സാംദാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗായികയെ ചികിത്സിക്കുന്നത്. ആരോഗ്യനില സംബന്ധിച്ച് കുടുംബാംഗങ്ങള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, ദേശീയ മാധ്യമങ്ങള്‍ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ആശങ്കാജനകമായ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഏഴു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ നിത്യസാന്നിധ്യമാണ് ആശാ ഭോസ്ലേ. ക്ലാസിക്കല്‍ ഗാനങ്ങള്‍ മുതല്‍ അതിവേഗ നൃത്തഗാനങ്ങള്‍ വരെ ഒരുപോലെ വഴങ്ങുന്ന ആ ശബ്ദവൈഭവം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു. ഒ.പി. നയ്യാര്‍, ആര്‍.ഡി. ബര്‍മ്മന്‍ എന്നിവര്‍ക്കൊപ്പം അവര്‍ ഒരുക്കിയ ‘ചുര ലിയാ ഹേ തുംനേ’, ‘പിയാ തൂ അബ് തോ ആജാ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. 90-കളില്‍ എ.ആര്‍. റഹ്‌മാനുമായി ചേര്‍ന്ന് ‘രംഗീല’ പോലുള്ള ചിത്രങ്ങളിലൂടെ യുവതലമുറയെയും അവര്‍ കയ്യിലെടുത്തു. ഇന്‍ഡിപോപ്പ് വിപ്ലവത്തിലും ആശാ ഭോസ്ലേയുടെ ശബ്ദം നിര്‍ണ്ണായകമായിരുന്നു.
സംഗീതരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി അവരെ ആദരിച്ചിട്ടുണ്ട്. ‘ഉംറാവോ ജാന്‍’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലൂടെ രണ്ട് വട്ടം മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും അവര്‍ സ്വന്തമാക്കി. ഇന്ത്യന്‍ സംഗീതത്തിലെ ഈ പകരംവെക്കാനില്ലാത്ത പ്രതിഭ എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവതിയായി തിരിച്ചെത്തട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.















