കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. 2025 വരെയാണ് ആക്രമണകാരിയായ ഈ മിഡ്ഫീൽഡർ കരാർ ദീർഘിപ്പിച്ചത്. കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ യുഎഇയിലെ അൽ-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂണിവേഴ്സിറ്റി തലത്തിൽ ഫുട്ബോൾ കളിക്കുന്നത് തുടർന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ തുടർന്ന് അണ്ടർ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മൈതാനത്തെ സർഗ്ഗാത്മകതയും കഴിവും കണ്ടെത്തിയ കെബിഎഫ്സി അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കി.
തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ച അദ്ദേഹം സീനിയർ ടീമിനായി ബെഞ്ചിൽ നിന്ന് കുറച്ച് മത്സരങ്ങൾ കളിച്ചു. 2018-19 ഐഎസ്‌എൽ സീസൺ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിൻ എഫ്‌സിക്കെതിരെ ക്ലബിനായി തന്റെ ആദ്യ ഗോൾ നേടിയ സഹൽ, ഇതുകൂടാതെ 37ഐ എസ് എൽ മത്സരങ്ങളിൽ നിന്നായി 2 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐഎസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, എ ഐ എഫ് എഫ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ എന്നിവ നേടി സഹൽ ആരാധകരുടെ പ്രിയങ്കരനായി മാറി.
സഹലിന്റെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ, അതേ വർഷം ജൂണിൽ കുറകാവോയ്‌ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്.















