നിങ്ങള്‍ ഉപയോഗിക്കുന്ന മാസ്‌ക് കൊറോണ വൈറസിനെ തടയാന്‍ എത്ര മാത്രം ഫലപ്രദമാണന്നറിയാനുള്ള മാർഗ്ഗമാണ് അമേരിക്കയിലെ ഡ്യൂക് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.
ചെറുകിട മാസ്‌ക് ഉത്പാദകര്‍ക്ക് തങ്ങളുടെ മാസ്‌ക് രൂപകല്‍പനകള്‍ പരിശോധിക്കാനും കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഈ പരിശോധനയിലൂടെ സാധിക്കും .
പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തികളെ മാസ്‌ക് അണിയിച്ച ശേഷം ഒരു ഇരുട്ടുമുറിയില്‍ നിര്‍ത്തും. എന്നിട്ട് ഒരു ലേസര്‍ ബീമിനുനേരേ തിരിഞ്ഞു നിന്ന് ”സ്റ്റേ ഹെല്‍ത്തി, പീപ്പിള്‍ ” എന്ന് അഞ്ച് തവണ പറയണം. ഇവര്‍ മാസ്‌ക് വച്ച് സംസാരിക്കുമ്പോള്‍ വായില്‍ നിന്നു തെറിക്കുന്ന കണികകളില്‍ ലേസര്‍ ബീം തട്ടി തെറിക്കും. ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഈ കണികകളെ റെക്കോര്‍ഡ് ചെയ്യാനും ലളിതമായ കംപ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ച് അവയെ എണ്ണാനും സാധിക്കും. ലേസര്‍ ബീം പോലെ എളുപ്പം ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച്, വിദഗ്ധരല്ലാത്തവര്‍ക്കും ഈ പരീക്ഷണം നടത്താമെന്ന് ഗവേഷകര്‍ പറയുന്നു.
വാല്‍വുകള്‍ ഇല്ലാത്ത എന്‍95 മാസ്‌കുകള്‍ കണികകളെ തടയാന്‍ ഏറ്റവും മികച്ചതാണെന്ന് ഈ പഠനത്തില്‍ കണ്ടെത്തി. സര്‍ജിക്കല്‍ മാസ്‌കും കോട്ടണ്‍ മാസ്‌കുകളും ഫലപ്രദമാണ്. എന്നാല്‍ ബന്ദാനകള്‍, നെക്ക് ഫ്‌ളീസുകള്‍ പോലുള്ളവ അത്ര സംരക്ഷണം നല്‍കിയേക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
14 വ്യത്യസ്ത തരം മാസ്‌കുകളുടെയും ബന്ദാന പോലെ മാസ്‌കിനു സമാനമായ വസ്തുക്കളുടെയും കാര്യക്ഷമതയാണ് ഗവേഷക സംഘം പരിശോധിച്ചത്.















