വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റ ശ്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു. സെനറ്റിലെ കരുത്തന്മാര്‍ എന്നറിയപ്പെടുന്ന രണ്ടു പേരാണ് ചൈനയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്നത്. നിയന്ത്രണരേഖയില്‍ ചൈന പാലിക്കാത്ത മര്യാദകളെ സെനറ്റ് പ്രമേയത്തിലൂടെ വിമർശിച്ചു . റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ കോര്‍ണിന്‍, മാര്‍ക്ക് വാര്‍ണര്‍ എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട സമിതി അംഗങ്ങളാണിരുവരും. രാഷ്‌ട്രീയത്തിനപ്പുറമുള്ള അതീവഗൗരവമുള്ള നടപടിയാണ് പ്രമേയത്തിനുള്ളതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു.
ചൈനീസ് സൈന്യം ഇന്ത്യന്‍ സംവിധാനങ്ങളെ അവഹേളിക്കുകയാണ് ചെയ്തത്. അതിര്‍ത്തി യിലെ സൈനിക സംവിധാനങ്ങളെ നിരന്തരമായി പ്രകോപിപ്പിക്കുന്ന തന്ത്രങ്ങളാണ് ചൈന പയറ്റുന്നതെന്നും അമേരിക്കന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 5ന് ഇരുരാജ്യങ്ങളും തീരുമാനിച്ച അതിര്‍ത്തിയിലെ പരസ്പര പിന്മാറ്റം ചൈന തെറ്റിച്ചുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് ജൂണ്‍ 15ന് സംഭവിച്ച സംഘര്‍ഷമെന്നും അമേരിക്കന്‍ രഹസ്യാന്വേഷ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സെനറ്റര്‍മാര്‍ വിശദീകരിച്ചു. ഏപ്രില്‍ മാസത്തില്‍ ഉണ്ടായിരുന്ന അതിര്‍ത്തിയിലെ നില പുന:സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ മാതൃകാപരമായ ഇടപെടലുകളും ജനാധിപത്യപരമായ നയങ്ങളുടെ സുതാര്യതയും അമേരിക്കന്‍ സെനറ്റര്‍മാര്‍ എടുത്തുപറഞ്ഞു.
Comments