ന്യൂഡൽഹി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും മോദി സർക്കാർ നൽകിയ സമ്മാനമാണ് ഡിജിറ്റൽ ആരോഗ്യ പദ്ധതി . ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഈ മാസം ആദ്യമാണ് പദ്ധതിയ്‌ക്ക് കേന്ദ്ര സർക്കാർ അവസാന അംഗീകാരം നൽകിയത് . ഇതിനായി 470 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്.
ആയുഷ്മാൻ ഭാരത് പോലുള്ള മറ്റൊരു പദ്ധതിയാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി. തങ്ങൾക്ക് താങ്ങാനാവുന്ന രീതിയിൽ കാര്യക്ഷമവും ഫലപ്രദമായും ആരോഗ്യ പരിരക്ഷ നൽകുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൂര്‍ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു.
ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐ ഡി കാര്‍ഡ് ലഭിക്കും.എല്ലാവർക്കും നിലവാരമുള്ള ആരോഗ്യസംരക്ഷണം നൽകുന്നതിന് ഓപ്പൺ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സാധിക്കും. കൂടാതെ നിലവിലുള്ള ആരോഗ്യ വിവര സംവിധാനങ്ങളെ സമന്വയിപ്പിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതവും സ്വകാര്യതയും ഉറപ്പുവരുത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോരുത്തരുടെയും ആരോഗ്യ റെക്കോഡുകള്‍ ഡിജിറ്റലാക്കി സൂക്ഷിക്കും. ലഭ്യമായ ഡോക്ടര്‍മാരുടെയും ആരോഗ്യപരിപാലന ഇടങ്ങളെക്കുറിച്ചുള്ളതുമായ കാര്യങ്ങളും ഇങ്ങനെ സൂക്ഷിക്കും. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നാലു പ്രധാന ഫീച്ചറുകളാണ് ഉള്ളത്- ഹെല്‍ത് ഐഡി, വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഡിജി ഡോക്ടര്‍, ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍. ഭാവിയില്‍ ഇ-ഫാര്‍മസി, ടെലിമെഡിസിന്‍ സേവങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിക്കും.
ഇത്തരം ഒരു ആപ്പ് വ്യപകമായി ഉപയോഗിക്കപ്പെടുകയാണെങ്കില്‍ അത് ഗുണകരമായിരിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ആരോഗ്യ പരിപാലന രംഗത്തിന് മൊത്തത്തില്‍ ഉണര്‍വു നല്‍കുന്ന ഒന്നായിരിക്കും ഇതെന്നാണ് സർക്കാർ കരുതുന്നത്.
പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഓരോ പൗരനും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഉറപ്പുവരുത്തും. കാര്‍ഡുടമകളുടെ വിവരങ്ങള്‍ മുഴുവന്‍ ഡാറ്റാബേസായാണ് സര്‍ക്കാര്‍ സൂക്ഷിക്കുക. കാര്‍ഡുടമ രോഗനിര്‍ണയം നടത്തുകയോ പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്യുന്നപക്ഷം വിവരങ്ങള്‍ തത്സമയം ഡാറ്റാബേസില്‍ കുറിക്കപ്പെടും.വ്യക്തിയുടെ അനുമതിയോടു കൂടി മാത്രമെ ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കൂ.
വ്യക്തിക്ക് ഈ ഡേറ്റ കുറച്ചു സമയത്തേക്ക് ഡോക്ടര്‍മാര്‍ക്കും മറ്റും ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്യാം. വേണ്ടവര്‍ക്ക് തങ്ങളുടെ ഹെല്‍ത് ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസരവും നല്‍കും. ഇത് രാജ്യമെമ്പാടുമുള്ള ആശുപത്രികളിലും ലാബുകളിലും എല്ലാം ഉപയോഗിക്കാം.
സേവനം ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കും. ആയുഷ്മാന്‍ ഭാരതിന്റെ (പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന) ഭാഗമായി ആയിരിക്കും ഇത് അവതരിപ്പിക്കുക. ആദ്യം ചില സംസ്ഥാനങ്ങളിലായിരിക്കും ഇത് അവതരിപ്പിക്കുക. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.
Comments