ലോകജനതയ്‌ക്കു തന്നെ ജീവിത താളപ്പിഴ വരുത്തിക്കൊണ്ട് കൊറോണ വൈറസ്- കോവിഡ് 19 രോഗവ്യാപനം നടത്തിവരികയാണ്. നാളിതുവരെ ഫലപ്രദമായ ഒരു ചികിത്സാരീതിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. അനേകം പേർ ഇതുവരെ മരണപ്പെട്ടു. ലക്ഷകണക്കിന് പേർ രോഗ ശയ്യയിലായി. അടുത്ത ഊഴവും കാത്തിരിക്കുകയാണ് ഭീതിതരായ ഒരു ജനത. രോഗം തടയാൻ കഴിയുന്നില്ലെങ്കിലും രോഗ വ്യാപനം കൂടാതിരിക്കാൻ സർക്കാരും, ആരോഗ്യപ്രവർത്തകരും, നിയമ പാലകരും, സന്നദ്ധസംഘടനകളും രാപ്പകൽ ഭേദമന്യേ വിദഗ്ധ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
സാമൂഹ്യാകലവും, മാസ്ക് ധാരണവും, കൈകഴുകലും പോലെ അനുവർത്തിക്കേണ്ട കാര്യങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ ശക്തമായ ശിക്ഷണ നടപടികളും സർക്കാർ കൈക്കൊള്ളുന്നു. ഒരു ജനത അനുവർത്തിച്ചുവരുന്ന ജീവിത രീതികൾക്ക് പാടെ വിരാമമിട്ടുകൊണ്ടാണ് മഹാമാരി പടർന്നു കയറിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്തവർ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വന്നു. സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്യുന്നവർക്ക് ഓഫീസുകളിലോ തൊഴിലിടങ്ങളിലോ എത്തുവാൻ കഴിയാതെയായി.
സാമ്പത്തികസ്ഥിതി തകർക്കപ്പെട്ടു. വിദ്യാർത്ഥികൾക്ക് അധ്യയനവും, പരീക്ഷകളും മുടങ്ങി. ഗതാഗതം, വിപണി, വിനോദകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നുവേണ്ട എല്ലാ ജീവനോപാധികൾക്കും വിലക്ക് വീണു. അത്യാവശ്യത്തിനല്ലാതെ ഒരാൾക്കും വീടിനു പുറത്തു പോകുവാൻ അനുവാദമില്ലാതെയായി. എല്ലാത്തിലും വലുത് തന്റെ കുടുംബമാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ ദിനങ്ങളാണ് ഈ കാലം. എന്തിനും സമയക്കുറവുണ്ടായിരുന്നവർക്ക് തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം കഴിയുവാനും, വീടും പരിസരവും വൃത്തിയാക്കുവാനും, അടുക്കളത്തോട്ടം ഉണ്ടാക്കുവാനും, ഭക്ഷണം പാകം ചെയ്യുവാനും, സ്വന്തം തലമുടി വരെ വെട്ടിയൊരുക്കുവാനും സ്വയം പഠിച്ച ദിവസങ്ങളാണിത്.
അനാവശ്യ ആശുപത്രി സന്ദർശനം, മദ്യശാലകളിലും ഹോട്ടലുകളിലും സമയം കളയൽ, വിവാഹം, ഉത്സവം, തുടങ്ങിയ ആഘോഷങ്ങൾക്ക് വരുത്തുന്ന ധൂർത്തുകൾക്കെല്ലാം അവസാനമായി. അത്യാഗ്രഹങ്ങൾക്കും അഹന്തയ്‌ക്കും വിരാമമിട്ടുകൊണ്ട് പ്രതിസന്ധിഘട്ടങ്ങളിൽ ഒത്തൊരുമയോടെ പോരാടണമെന്ന സത്യം കൊറോണക്കാലം യാഥാർത്ഥ്യമാക്കുകയാണ്.
Comments