അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഡാക്കിൽ ഇന്ത്യയും ചൈനയും പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചുക്കൊണ്ടിരിക്കുകയാണ്. ടാങ്കുകൾ വരെ ഇരു രാജ്യങ്ങളും വിന്യസിച്ചിരുന്നു . റഷ്യന്‍ നിര്‍മിത ടി 72, ടി 90 ടാങ്കുകളായിരുന്നു ഇന്ത്യന്‍ പക്ഷത്തെങ്കില്‍ ഭാരംകുറഞ്ഞ ടൈപ് 15 ടാങ്കുകളെയാണ് ചൈന അതിര്‍ത്തിയിലെത്തിച്ചത്.
മിഗ് ഉൾപ്പെടെയുള്ള പോർവിമാനങ്ങളും , ഭീഷ്മ ടാങ്ക് എന്ന് വിളിപ്പേരുള്ള ഹെവിവെയ്റ്റ് ടി 90 ടാങ്കുകളുമാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ജൈവ-രാസായുധങ്ങള്‍ വരെ പ്രയോഗിക്കാന്‍ ശേഷിയുള്ള ലോകത്തെ ഏറ്റവും കരുത്തുറ്റ ടാങ്കുകളിലൊന്നായാണ് ടി 90 ഭീഷ്മ ടാങ്കുകളെ വിലയിരുത്തുന്നത്.
കൂടുതലായി 464 ടി 90 എസ് ടാങ്കുകള്‍ കൂടി നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം 2.8 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിന് നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഇവയുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്തിടെയാണ് ടി 90 ടാങ്കുകളില്‍ ഘടിപ്പിക്കാവുന്ന 1512 മൈന്‍ പ്ലോകള്‍ നിര്‍മിക്കാനായി ബിഇഎംഎല്ലിന് അനുമതി നല്‍കിയത്. ടാങ്കറുകള്‍ക്ക് മുന്നില്‍ മൈനുകളുണ്ടെങ്കില്‍ അവ പൊട്ടിത്തെറിക്കും മുൻപ് കണ്ടെത്താന്‍ സഹായിക്കുന്നവയാണ് മൈന്‍ പ്ലോകള്‍.
എന്നാൽ ടി 90 പോലുള്ള ഭാരമേറിയ ടാങ്കറുകള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ചും അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവ് ഇത്തരം ടാങ്കുകളുടെ എൻജിന്റെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത കുറക്കും. ഈ ന്യൂനത തിരിച്ചറിഞ്ഞ ഇന്ത്യ ചൈനയുടെ ടൈപ് 15 ടാങ്കറുകള്‍ക്ക് സമാനമായ ഭാരം കുറഞ്ഞ ടാങ്കറുകൾ വാങ്ങാൻ ശ്രമം ആരംഭിച്ചു.
ടൈപ് 15 ടാങ്കറുകളെ അണിനിരത്തി ചൈന സമുദ്ര നിരപ്പില്‍ നിന്നും 4,700 മീറ്ററിലേറെ ഉയരത്തിലുള്ള ലഡാക്കില്‍ സൈനികാഭ്യാസം നടത്തിയെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് പുതിയ നീക്കം . ചൈനയുടെ ടൈപ്പ് 15 ടാങ്കുകൾ പോലെ ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വേണമെന്നതാണ് സൈന്യത്തിന്റെ ആവശ്യം .
Comments