ഹിമാലയസാനുക്കളിലെ മഞ്ഞുമൂടിയ പാതയോരങ്ങളിലൂടെ ഒരു യാത്ര, വിഷ്ണു ഭഗവാന്റെ രണ്ടാം വൈകുണ്ഡമെന്ന് അറിയപ്പെടുന്ന ബദരിനാഥിലേക്ക്. ആരും കൊതിക്കുന്ന ഒരു യാത്രയാണിത്. വിനോദ സഞ്ചാരം എന്നതിനേക്കാൾ തീർത്‌ഥാടനത്തിനെത്തുന്നവരാണ് ഇവിടെ അധികവും. അറ്റം കാണാത്ത കൊക്കകളും ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന പർവ്വതങ്ങളുമുള്ള ബദരിനാഥിന്റെ പ്രത്യേകതകൾ അടുത്തറിയാം.
ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ വിഷ്ണു തീർത്ഥടനകേന്ദ്രമാണ് ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്നും 10826 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറ് മാസമാണ് തുറക്കുക. ഹിമാലയത്തിലെ കാലാവസ്ഥ കണക്കിലെടുത്താണ് ഇങ്ങനെ ഒരു ആറ് മാസകണക്ക്. ഏപ്രിൽ മാസാവസാനം മുതൽ നവംബർ മാസം ആദ്യം വരെയാണ് ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കുന്നത്. അക്ഷയ തൃതീയ നാളിലെ വൈകുന്നേരത്തെ പ്രത്യേക പൂജയ്‌ക്ക് ശേഷം അമ്പലം അടയ്‌ക്കുകയും വിജയദശമി നാളിൽ തുറക്കുകയും ചെയ്യുന്നു.
ഏറ്റവും പ്രധാനപ്പെട്ട ചാർദാം യാത്രയിലെ പ്രധാന സ്ഥലവും ബദരിനാഥ് ക്ഷേത്രം തന്നെയാണ്. ബദരിനാഥ് ക്ഷേത്രത്തെ കൂടാതെ ദ്വാരക, പുരി, രാമേശ്വരം എന്നിവയാണ് ചാർദാം യാത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിഷ്ണുവിന്റെ അവതാരമായ നർ-നാരായണൻ തപസ്സ് ചെയ്തത് ഇവിടെയാണ്. കുരുവില്ലാത്ത നെല്ലി മരക്കാടിന് സമീപമാണ് അദ്ദേഹം തപസ്സനുഷ്ഠിച്ചത്. നർ-നാരായണനെ മഴയിലും വെയിലും എൽക്കാതിരിക്കാൻ ലക്ഷ്മി ദേവി ഒരു മരമായി ആവരണം ചെയ്തു. ദേവിയുടെ പേരിന് ശേഷം അദ്ദേഹത്തിന്റെ പേരും കൂടി ചേർന്ന് ബദരി -നാഥ് എന്ന പേര് ഉണ്ടാവുകയും ചെയ്തു.
ഐതിഹ്യങ്ങളനുസരിച്ച് ദേവന്മാരാണ് ഇവിടെയുള്ള രൂപങ്ങൾ സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. മറ്റുമതങ്ങളുടെ ആധിപത്യം വന്നതോടെ വിഗ്രഹം നദിയിലേക്ക് എറിയപ്പെടുകയും പിന്നീട് ആദി ശങ്കരാചാര്യർക്ക് അളകനന്ദ നദിയിൽ നിന്ന് ഇത് ലഭിക്കുകയും അദ്ദേഹമാണ് പ്രതിഷ്ഠ നടത്തിയതെന്നും പറയുന്നു.
മറ്റൊരു കഥ നിലനിൽക്കുന്നത് ഇങ്ങനെയാണ്, വിഗ്രഹം ആദി ശങ്കരാചാര്യർ തപ്ത് കുണ്ഡ് എന്ന നീരുറവയ്‌ക്ക് സമീപം പ്രതിഷ്ഠിക്കുകയും പിന്നീട് രാമാനുജാചാര്യ ഇത് ഇന്ന് കാണുന്ന ക്ഷേത്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമായിരുന്നു.
കേരളത്തിൽ നിന്നുള്ള നമ്പൂതിരി ബ്രാഹ്മണൻ ആണ് ഇവിടത്തെ മുഖ്യ പൂജാരി.
Comments