അംബാലയ്ക്ക് പിന്നാലെ ഹസിമാരയിലും റഫേൽ വിന്യസിക്കാൻ ഇന്ത്യയുടെ നീക്കം . കിഴക്കൻ മേഖലയിൽ തന്ത്രപ്രധാന അതിർത്തി പ്രദേശങ്ങളുണ്ടെന്നത് കണക്കിലെടുത്താണ് ഹസിമാര വ്യോമസേനാ താവളം ശക്തിപ്പെടുത്തുന്നത് .
ഈ വർഷം അവസാനത്തോടെ പശ്ചിമ ബംഗാളിലെ അലിപൂർദുർ ജില്ലയിലെ ഹസിമര വ്യോമസേനാ താവളം റഫേൽ പോർവിമാനങ്ങളെ സ്വീകരിക്കാൻ തയാറാകും . ഫ്രാൻസിൽ നിന്നുള്ള ഡസാൾട്ട് ഏവിയേഷന്റെ സാങ്കേതിക സംഘങ്ങളിലെ എൻജിനീയർമാരും സ്റ്റാഫും യുദ്ധകാലാടിസ്ഥാനത്തിൽ ഹസിമാര വ്യോമസേനാ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്
ജൂലൈയിൽ റഫേൽ എത്തിയപ്പോൾ തന്നെ അംബാല വ്യോമത്താവളം സജ്ജമായിരുന്നു ഇന്ത്യയുടെ പോർവിമാനത്തെ സ്വീകരിക്കാൻ . അന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഫേൽ വിമാനങ്ങൾക്കായി ഒരു വ്യോമത്താവളം കൂടി ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു .ജൂലൈ 29 നാണ് ഫ്രാൻസിൽ നിന്ന് ജെറ്റുകൾ എത്തിത്തുടങ്ങിയത്. അംബാല, ഹസിമര എന്നീ രണ്ട് എയർഫോഴ്‌സ് സ്റ്റേഷനുകൾക്കായി 400 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
2021 അവസാനത്തോടെ റഫേൽ പോർവിമാനങ്ങളുടെ രണ്ടാം സ്ക്വാഡ്രൺ ഹസിമാരയിൽ എത്തുമെന്നാണ് സൂചന . ഹസിമാരയിൽ നേരത്തെ ഒരു മിഗ് -27 സ്ക്വാഡ്രൺ ഉണ്ടായിരുന്നു. ഇതിനു പകരമായാണ് റഫേൽ എത്തുന്നത്. ഹസിമാര വ്യോമസേന സ്റ്റേഷന് നിലവിൽ സ്ക്വാഡ്രൺ ഇല്ല.
റഫേലുകളെയും സുഖോയ് എംകെഐകളെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഹസിമാരയിലെ ഹാംഗറുകൾ നിർമിച്ചിരിക്കുന്നത്. വ്യോമസേന സ്റ്റേഷനിൽ പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതിനും റൺവേ പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.















