ഡൽഹി : ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പാക് അധീന കശ്മീരിൽ പ്രതിഷേധം . നീലം – ഛലം നദിയിൽ ചൈന അണക്കെട്ട് നിർമ്മിക്കുന്നതാണ് ജനങ്ങളെ രോഷാകുലരാക്കിയത്.
മുസഫറാബാദിലുൾപ്പെടെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധ റാലി നടന്നത്.
പാകിസ്താനും ചൈന സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും മേഖലയിലെ സമ്പത്ത് സംയുക്തമായി കൊള്ളയടിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുകയും ചെയ്തു.
നദിയുടെ ഒഴുക്കിനെ തന്നെ ബാധിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്ന പ്രദേശത്ത് ഡാമുകൾ നിർമ്മിക്കാൻ ചൈനീസ് കമ്പനികൾ ഒരുങ്ങുമ്പോൾ അതിനു പിന്തുണ നൽകുകയാണ് ഇമ്രാൻ സർക്കാർ .അണക്കെട്ടിന്റെ നിർമ്മാണം കാരണം മുസഫറാബാദിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. അതിലൂടെ കടന്നുപോകുന്ന നീലം, ഉംലം നദികൾ വൃത്തിഹീനമായ മലിനജലമായി മാറിയിരിക്കുകയാണ്. ആളുകൾക്ക് കുടിവെള്ളവും ലഭിക്കുന്നില്ല
ആസാദ് പട്ടാൻ, കൊഹാല ജലവൈദ്യുത പദ്ധതികൾ നിർമിക്കുന്നതിനുള്ള കരാറിൽ പാകിസ്താനും ചൈനയും അടുത്തിടെയാണ് ഒപ്പുവച്ചത് . ഇതിനെ എതിർക്കുന്ന ‘ സേവ് വാട്ടർ , സേവ് മുസാഫറാബാദ് ‘ എന്ന സംഘമാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
പ്രദേശത്തെ ചൈനക്കാരുടെ ഉയർന്ന സാന്നിധ്യമാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും പ്രദേശത്തെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയാണെന്ന് പാക് അധീന കശ്മീർ നിവാസികൾ വ്യക്തമാക്കി.എന്തു തടസ്സമുണ്ടായാലും ഇത്തരം നിർമ്മാണങ്ങൾ തങ്ങൾ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
Comments