ചെന്നൈ ; ആറാം ക്ലാസുകാരി മോദി രക്ഷിതയായതിനു പിന്നിൽ സ്നേഹത്തിന്റെയും , കടപ്പാടിന്റെയും കഥയുണ്ട് . നിർധനയായ വിദ്യാർത്ഥിയുടെ പഠിക്കാനുള്ള താല്പര്യമാണ് രണ്ട് തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനു കാരണമായത് .
തമിഴ്നാട്ടിലെ രക്ഷിത എന്ന സ്കൂൾ വിദ്യാർത്ഥിനിയ്ക്കാണ് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സൗജന്യ വിദ്യാഭ്യാസം ഉറപ്പായത് .
2015 ൽ പവിത്രമണികം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിൽ പഠിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു രക്ഷിത. പിതാവ് ഗുണശേഖരൻ തിരുവൂരിനടുത്തുള്ള പവിത്രമണികം ഗ്രാമവാസിയായിരുന്നു . പ്രൈമറി അഗ്രികൾച്ചറൽ കോപ്പറേറ്റീവ് ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തന്റെ മകളെ ഒരു കേന്ദ്ര വിദ്യാലയത്തിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും ആർടിഇ പ്രകാരം സീറ്റ് നേടാൻ അവർക്ക് കഴിഞ്ഞില്ല. സഹായത്തിനായി അവർ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു
തുടർന്ന് പ്രധാനമന്ത്രിയുടെ ക്വാട്ടയിൽ രക്ഷിതയെ പഠിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിദ്യാഭ്യാസ മന്ത്രാലയത്തോട് നിർദേശിച്ചു. എന്നാൽ പ്രവേശനം നേടാൻ വിദ്യാർത്ഥിക്ക് ഹിന്ദി അറിഞ്ഞിരിക്കണമെന്ന് കേന്ദ്ര വിദ്യാലയം അനുശാസിക്കുന്നതിനാൽ രക്ഷിതയ്ക്ക് സീറ്റ് നേടാൻ കഴിഞ്ഞില്ല . തുടർന്ന് ഗുണശേഖരൻ രക്ഷിതയെ ഹിന്ദി പഠിപ്പിക്കുകയും 2016 ൽ രണ്ടാം ക്ലാസ്സിൽ ചേർക്കുകയും ചെയ്തു.
നിലവിൽ ആറാം ക്ലാസിൽ പഠിക്കുന്ന രക്ഷിതയുടെ ഫീസ് തുച്ഛമായ വരുമാനത്തിൽ അടയ്ക്കാൻ കഴിയാതെ വന്ന ഗുണശേഖരൻ ഫീസ് അടയ്ക്കാൻ സഹായം തേടി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. പിഎംഒ വീണ്ടും ഇടപെട്ട് രക്ഷതയ്ക്കുള്ള ഫീസ് ഒഴിവാക്കാൻ ചെന്നൈയിലെ കേന്ദ്ര വിദ്യാലയങ്ങളുടെ റീജിയണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി. തുടർന്ന് രക്ഷിതയ്ക്ക് സൗജന്യ പഠനം ഉറപ്പാക്കി സ്ക്കൂൾ അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു.
പഠിക്കാനുള്ള തന്റെ ആഗ്രഹത്തെ തിരിച്ചറിഞ്ഞ , ഒപ്പം നിന്ന പ്രധാനമന്ത്രിയോടുള്ള നന്ദി സൂചകമായി രക്ഷിത തന്റെ പേര് ‘മോദി രക്ഷിത’ എന്നാക്കി മാറ്റുകയായിരുന്നു . രക്ഷകർത്താക്കളുടെ പൂർണ്ണപിന്തുണയോടെയായിരുന്നു ഈ പേരുമാറ്റം .
പാവപ്പെട്ടവരോടുള്ള കരുതലും ,സ്നേഹവുമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലും ,പ്രവർത്തിയിലുമുള്ളതെന്ന് രക്ഷിതയുടെ മാതാപിതാക്കൾ പറഞ്ഞു.
Comments