ന്യൂഡൽഹി: സംസ്ഥാനങ്ങൾ നടപ്പിലാക്കിയ ബിസിനസ് പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഉത്തർപ്രദേശിന് വൻ മുന്നേറ്റം. കഴിഞ്ഞ വർഷം 12-ാം സ്ഥാനത്തായിരുന്ന യുപി ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. അതേ സമയം 2018 ലെ പട്ടികയിൽ 21-ാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി 28-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വളർത്താൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം ഇതോടെ ചോദ്യചിഹ്നമാവുകയാണ്.
കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് പട്ടിക പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന തെലങ്കാന ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിവരങ്ങളുടെ ലഭ്യത, ഏകജാലക സംവിധാനം, തൊഴിൽ, പരിസ്ഥിതി തുടങ്ങി ബിസിനസ് മേഖലയെ സഹായിക്കുന്ന 180 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ബിസിനസ് പരിഷ്കാര കർമ്മപദ്ധതി റാങ്കിംഗ് നിശ്ചയിച്ചത്.
പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെ പലവട്ടം ആവർത്തിച്ചിരുന്നു. ഇതിനായി നിരവധി നടപടികൾ സ്വീകരിച്ചതായും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാഞ്ഞതോടെ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ നിക്ഷേപങ്ങൾക്കായി
വിദേശ കമ്പനികൾ സംസ്ഥാനങ്ങളെ
തെരഞ്ഞെടുക്കുന്നതിന് ഈ റാങ്ക് പട്ടിക നിർണായക ഘടകമാക്കാറുണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട് കഴിഞ്ഞ വർഷം 15-ാംസ്ഥാനത്തായിരുന്നുവെങ്കിൽ ഇക്കുറി 14 ലെത്തി. ഈ സാഹചര്യത്തിലും കേരളം പിന്നോട്ടു പോയത് സംസ്ഥാനത്തെ വ്യവസായ രംഗത്തും ആശങ്ക വിതയ്‌ക്കുന്നു.
മധ്യപ്രദേശ് (4), ജാർഖണ്ഡ് (5), ഛത്തീസ്ഗഢ് (6), ഹിമാചൽ പ്രദേശ് (7), രാജസ്ഥാൻ (8), പശ്ചിമ ബംഗാൾ (9), ഗുജറാത്ത് (10) തുടങ്ങിയവയാണ് പട്ടികയിൽ ആദ്യ പത്തിൽ എത്തിയ മറ്റ് സംസ്ഥാനങ്ങൾ. കോവിഡ് – 19 പ്രതിസന്ധിക്കിടയിലും രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾ അസാധാരണ ഊർജ്ജം പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രി നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. 2015 മുതലാണ് കേന്ദ്ര സർക്കാർ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ സ്വീകരിക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ
സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കി തുടങ്ങിയത്.
Comments