കൊച്ചി: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ശക്തമായ പരിവര്‍ത്തനം നടത്തിയ ചട്ടമ്പിസ്വാമിയുടെ 167-ാം ജയന്തി കേരളം ഇന്നാഘോഷിക്കുകയാണ്. 1853 ചിങ്ങമാസത്തിലെ ഭരണിനാളിലാണ് ചട്ടമ്പി സ്വാമി ജനിച്ചത്. തിരുവനന്തപുരം കണ്ണമ്മൂലയിലെ ഉള്ളൂര്‍ ക്കോടിലുള്ള സാധാരണ കുടുംബത്തിലായിരുന്നു ജനനം. കേരളത്തില്‍ ജാതിചിന്തകള്‍ അശാന്തി വിതച്ചിരുന്ന കാലത്താണ് ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനം സാമൂഹ്യപരി വര്‍ത്തനത്തിന്റെ ചാലകശക്തിയായത്. സമകാലികരായ ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയ്‌ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്നു നടത്തിയ ഹിന്ദുധാര്‍മ്മിക പ്രവര്‍ത്തനം വലിയ സാമൂഹ്യമാറ്റമാണ് ഉണ്ടാക്കിയത്.
സ്വാമി വിവേകാന്ദന് ചിന്മുദ്രയിലും യോഗസാധനയിലും സംശയനിവാരണം നടത്തിയ ആചാര്യനെന്ന നിലയില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചരിത്രത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. ഒപ്പം ആധ്യാത്മികാചാര്യനായി യാത്രചെയ്തുകൊണ്ട് കേരളത്തിലെ ഹിന്ദുസമൂഹത്തിലെ ദാരിദ്ര്യവും സാമൂഹ്യ അനൈക്യവും മുതലെടുത്ത ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിലും ചട്ടമ്പിസ്വാമി മടികാണിച്ചില്ല. ബൈബിളിലെ വചനങ്ങളെ തുറന്നുകാണിച്ച് എഴുതിയ ക്രിസ്തുമത ഛേദനം ഇന്നും മതംമാറ്റങ്ങള്‍ക്കെതിരായ ശക്തമായ സാമൂഹ്യ ആഹ്വാനമാണ്.
ചെറുപ്പത്തില്‍ അയ്യപ്പനെന്നാണ് മാതാപിതാക്കളിട്ട പേര്. എന്നാല്‍ വിളിപ്പേര് കുഞ്ഞനെ ന്നായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന കുഞ്ഞനെ സ്‌ക്കൂളിലെ ക്ലാസ്സ് മോണിറ്ററെന്ന നിലയില്‍ ചട്ടമ്പി എന്ന സ്ഥാനപ്പേരും വീണു. ആധ്യാത്മികാചാര്യന്റെ വിളിപ്പേരായി ചട്ടമ്പി മാറി. രാമന്‍പിള്ളയാശാന്റെ കീഴില്‍ മലയാളവും സംസ്‌കൃതവും കുഞ്ഞനെളുപ്പം ഹൃദിസ്ഥമാക്കി. കുഞ്ഞന്‍ തന്റെ ഗുരുവിന്റെ അടുത്തെത്തിയിരുന്ന വിദ്വാന്മാരുടെ പ്രഭാഷണങ്ങളെല്ലാം കേട്ട് വേദങ്ങളും യോഗയും തമിഴ് സാഹിത്യവും വശത്താക്കി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചില്‍ നിന്നും വേദങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയാണ് കുഞ്ഞനെന്ന ചട്ടമ്പി സ്വാമി തിരികെ എത്തിയത്. 28-ാം വയസ്സില്‍ തികഞ്ഞ ആധ്യാത്മിക സാധനയും അവധൂത രീതികളിലൂടെയും ചട്ടമ്പി സ്വാമി കേരളത്തിന് മാതൃകയും ആശ്രയവുമായി മാറുകയായിരുന്നു.
Comments