ശ്രീനഗർ : പാക് അധീന കശ്മീരിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ വികാരം ആളിക്കത്തുന്നു. ഡാമുകള്‍ പണിയുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പ്രദേശത്തെ ജൈവവൈവിധ്യങ്ങളെ മുഴുവന്‍ തകര്‍ക്കാനാണ് ശ്രമമെന്ന് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിച്ചു.ഒപ്പം അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ ജലബോംബായിട്ടാണ് ഡാമുകളെന്നും ചൈനയുടെ ദുഷ്ടാലാക്കിന് പാകിസ്താന്‍ കരുവായിരിക്കുകയാണെന്നും പ്രക്ഷോഭകാരികള്‍ മുന്നറിയിപ്പ് നല്‍കി.
നീലം, ഝലം നദികള്‍ക്കു കുറുകേയാണ് ഡാമുകളെല്ലാം പണിതുകൊണ്ടിരിക്കുന്നത്. വേനല്‍ക്കാലമാവുന്നതോടെ വെള്ളമില്ലാതാവുന്ന നദികളുടെ നാശത്തിനായിട്ടാണ് ഡാമു കള്‍ പണിയുന്നതെന്നും പ്രക്ഷോഭകാരികള്‍ ചൂണ്ടിക്കാട്ടി. പാക് അധിന കാശ്മീരിലാണ് പാകിസ്താനില്‍ ഏറ്റവുമധികം ജൈവവൈവിദ്ധ്യങ്ങളും വന്യമൃഗസമ്പത്തുമുള്ളത്. ഡാമുകള്‍ വന്നുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം ആ താഴ് വര അപ്പാടെ ജലത്തിനടിയിലായി നശിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും ആഗോള സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദരിയാ ബച്ചാവോ, നീലം-ഝലം ബഹനേ ദോ, ഹമേം സിന്ദാ രഖ്‌നേ ദോ എന്നീ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നത്. നദികളെ രക്ഷിക്കൂ, നീലം-ഝലം നദികളെ ഒഴുകാന്‍ അനുവദിക്കൂ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് മുദ്രാവാക്യത്തിലൂടെ പറയുന്നത്. പാക് അധീനകശ്മീരിലെ ജനങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പാക് ഭരണകൂടം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിര്‍മ്മാണം നടത്തുന്നത്. വന്‍തോതില്‍ മലകളിടിച്ചു നിരത്തുകയാണ്. ഒരു ചര്‍ച്ചയും പ്രദേശവാസികളുമായി നടത്താതെയുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
കൂറ്റന്‍ ജലവൈദ്യുത പദ്ധതി പണിതു തരാം എന്ന പേരിലാണ് ചൈന അതിര്‍ത്തിയില്‍ ഡാമുകള്‍ പണിയുന്നത്. ആസാദ് പഠാന്‍-കൊഹാലാ ജലവൈദ്യുത പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. 700 മെഗാവാട്ട് ശേഷിയാണ് അവകാശപ്പെടുന്നത്. ഇസ്ലാമാബാദില്‍ നിന്നും 90 കിലോമീറ്റര്‍ മാത്രം അകലെയാണ് ഡാമുകളുടെ സ്ഥാനം. അതിനാല്‍ നഗരത്തിലേയ്‌ക്ക് വൈദ്യുതി എത്തിക്കാന്‍ എളുപ്പമാണെന്നാണ് പാക് ഭരണകൂടം കണക്കുകൂട്ടുന്നത്.
Comments