ലോക്ക്ഡൗൺ മൂലം ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലുള്ള നിരവധി കെട്ടിടങ്ങളെല്ലാം ദീർഘകാലം അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള കെട്ടിടങ്ങൾ വീണ്ടും തുറക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികാരികൾ. എന്നാൽ അഞ്ചു മാസത്തോളം അടഞ്ഞുകിടന്ന സ്ഥാപനങ്ങൾ തുറക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇതുപോലെ അടഞ്ഞു കിടന്നിരുന്ന കെട്ടിടങ്ങളിലേക്ക് വീണ്ടും മടങ്ങുമ്പോൾ ആളുകൾക്ക് രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഒന്നാമതായി ഒരുപാട് കാലം അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ പ്ലംബിങ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഏസിയിലേയും ശുചിമുറിയിലേയും മറ്റ് പ്ലംബിങ് സംബന്ധമായ ഇടങ്ങളിലെല്ലാം വെള്ളം കെട്ടി നില്ക്കാൻ ഇടയാക്കും. ഇത്തരത്തിൽ കെട്ടികിടക്കുന്ന വെള്ളത്തിന്റെ താപനില 24 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ലീജിയണെല്ല എന്ന ബാക്റ്റീരിയ വളരാനും അത് പെരുകാനും സാധ്യതയുണ്ടാക്കുന്നു.
അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ എസി സംവിധാനങ്ങൾ, എയർ കണ്ടീഷനിങ് കൂളിങ്ങ് ടവറുകൾ, ടാപ്പ്, ഷവർ ഹെഡ്, ജലധാരകൾ തുടങ്ങിയ ഇടങ്ങളിലൂടെയാണ് ബാക്ടീരിയയുടെ വളർച്ച കൂടുതലായി കാണുന്നത്. കെട്ടിടത്തിന്റെ വലുപ്പവും, പൈപ്പിംഗ് സംവിധാനവും ബാക്ടീരിയയുടെ അളവ് കൂട്ടുന്നു. ഇത് ലീജിനേഴ്സ് ഡിസീസ് എന്ന മാരക രോഗം പടർത്തുന്നു. ചുമ, പനി, ശ്വാസം മുട്ട്, തലവേദന, വിറയൽ തുടങ്ങിയവയാണ് ലീജിനേഴ്സ് ഡിസ്സീസിന്റെ രോഗലക്ഷണങ്ങൾ. അതുകൊണ്ട് പൂർണ്ണമായി അടഞ്ഞുകിടന്ന സ്ഥാപങ്ങൾ വീണ്ടും തുറക്കുമ്പോൾ പ്ലംബിങ് സംബന്ധമായ എല്ലാ അറ്റകുറ്റപ്പണികളും തീർക്കണം. ജലസംവിധാനം ഫ്ളഷിങ് നടത്തിയും, മറ്റ് ജലധാരകളെല്ലാം വൃത്തിയാക്കി ക്ളോറിനേഷൻ നടത്തുകയും വേണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
Comments