ജോൺസൺ മാഷിന്റെ സംഗീതത്തിൽ വിരിഞ്ഞ ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം’ എന്ന ഗാനം മലയാളികൾക്ക് മറക്കാനാവില്ല. പത്മരാജൻ സംവിധാനം ചെയ്ത ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ കെ.ജെ. യേശുദാസ് പാടിയ ഹിറ്റ് ഗാനമാണ് ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം’. എന്നാൽ ഈ ഗാനം പാടുവാനായി ആദ്യം വിളിച്ചത് യേശുദാസിനെയായിരുന്നില്ല. പകരം മലയാള സിനിമയിലെ പ്രിയ സംവിധായകൻ എം. ജയചന്ദ്രനെയായിരുന്നു ഈ ഗാനം പാടുവാനായി ആദ്യം വിളിച്ചത്.
ജയചന്ദ്രൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ‘ഞാൻ ഗന്ധർവ്വൻ’ സിനിമയുടെ റെക്കോർഡിങ്ങ് വരുന്നത്. സംവിധായകൻ പി. പത്മരാജനുമായുള്ള അടുപ്പം കൊണ്ട് അന്ന് ഞാൻ ഗന്ധർവനിൽ പാടാൻ എം. ജയചന്ദ്രന് അവസരം ലഭിച്ചു. അങ്ങനെ ആദ്യമായി ജയചന്ദ്രൻ ചെന്നൈയിലെ സ്റ്റുഡിയോയിലെത്തി. അവിടെ പത്മരാജൻ, ഭരതൻ, കൈതപ്രം എന്നിവരുടെ സാന്നിധ്യത്തിൽ ജോൺസൻ മാഷ് തന്റെ ഹാർമോണിയവുമായി ജയചന്ദ്രനെ പാട്ട് പഠിപ്പിക്കാൻ തുടങ്ങി. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകമായിരുന്നു ആ പാട്ട്. അങ്ങനെ ജയചന്ദ്രൻ പാട്ട് പഠിച്ചു. എന്നാൽ റെക്കോർഡിങ്ങ് ദിവസം ജോൺസൻ മാഷുടെ ഭാര്യയുടെ അച്ഛൻ മരിച്ചു. തുടർന്ന് റെക്കോർഡിങ്ങും മാറ്റിവെച്ചു.
പിന്നീട് ആ പാട്ട് വീണ്ടും റെക്കോർഡിങ്ങ് വെച്ച സമയത്ത് എം. ജയചന്ദ്രന് സ്കൂൾ പരീക്ഷാക്കാലമായിരുന്നു. അങ്ങനെയാണ് ആ ഗാനം യേശുദാസ് പാടുന്നത്. വർഷങ്ങൾക്കു ശേഷം ആ ഗാനം വീണ്ടും കേൾക്കുമ്പോൾ ജയചന്ദ്രൻ പറയുന്നത് അന്നാക്കാലത്ത് എത്ര നന്നായി പാടിയാലും ഗാനഗന്ധർവ്വൻ പാടിയതിന്റെ ഏഴയലത്ത് എത്തില്ലായെന്നായിരുന്നു എന്നാണ്. അങ്ങനെ വന്നാൽ മലയാളികൾ ഇപ്പോഴും മൂളി നടക്കുന്ന ‘ദേവാങ്കങ്ങൾ കൈയൊഴിഞ്ഞ താരകം’ എന്ന അനശ്വര ഗാനം നഷ്ടപ്പെടുമായിരുന്നു എന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
Comments