കണ്ണൂർ: കണ്ണൂരിൽ പോലീസുകാർക്കു നേരെ ഡിവൈഎഫ്ഐ നേതാക്കളുടെ ഭീഷണി. ഡി വൈ എഫ് ഐക്കാരെ തൊട്ടാൽ എസ് ഐയും പോലീസും ഇവിടെ നിന്ന് പോകില്ലെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിമുഴക്കുന്നത്. കണ്ണൂരിൽ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യുവമോർച്ചാ പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടവരെ ഓടിക്കുന്നതിനിടെയാണ് പോലീസുകാർക്ക് നേരെ ഡി വൈ എഫ് ഐക്കാരുടെ ഭീഷണി.
പ്രതിഷേധ സമരത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവമോർച്ചാ പ്രവർത്തകർക്കുനേരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. പാപ്പിനിശ്ശേരിയിലെ പാർട്ടി ഓഫീസിൽ നിന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ . പ്രതിഷേധപ്രകടനം നടത്തിയ യുവമോർച്ചാ പ്രവർത്തകരുടെ വാഹനങ്ങളും ഇവർ അടിച്ചു തകർത്തു യുവമോർച്ച പ്രവർത്തകരുടെ ആറ് ബൈക്കുകൾ ആണ് അടിച്ചുതകർത്തത്.
ഡി വൈ എഫ് ഐക്കാരെ തൊട്ടാൽ എസ് ഐയും പോലീസും ഇവിടെ നിന്ന് പോകില്ല എന്ന് ഡിവെഎഫ്ഐ നേതാവ് ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കണ്ണൂരിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. സ്വന്തം മക്കളെ സേഫ് സോണിലിരുത്തി മറ്റുള്ളവരുടെ മക്കളെ കൊലക്കത്തി എടുക്കാൻ പ്രേരിപ്പിക്കുന്നവരാണ് കണ്ണൂരിലെ സി.പി.എമ്മുകാരെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കെ.ടി.ജലീലിന് പിണറായിയെ ബ്ലാക് മെയിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ഭീകര സംഘടനയായ സിമി യുമായി ബന്ധമുണ്ടായിരുന്ന കെ ടി ജലീൽ എങ്ങനെ സിപിഎമ്മിലെത്തി എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments