വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരായ അമേരിക്കയുടെ നടപടികള്‍ ശക്തമാകുന്നതിനിടെ വീണ്ടും ചാരനെ പിടികൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ആണവ ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ജീവനക്കാരനാണ് രഹസ്യങ്ങള്‍ നിരന്തരം ചൈനയ്ക്ക് കൈമാറിയിരുന്നതായി കണ്ടെത്തിയത്. ലോസ് ആല്‍മോസ് നാഷണല്‍ ലബോറട്ടിയിലെ ജീവനക്കാരനാണ് പിടിയിലായത്. ലാബിലെ ആണവ ഗവേഷണ സംവിധാനങ്ങളുടെ വിവരങ്ങൾ തുരാബ് ലുക്ക്മാന്‍ എന്നയാൾ നൽകിയെന്നാണ് കണ്ടെത്തിയത്.
തുരാബിനെ അഞ്ചു വര്‍ഷം തടവിനും 75000 അമേരിക്കന്‍ ഡോളര്‍ പിഴയുമാണ് നിലവില്‍ കോടതി വിധിച്ചിരിക്കുന്നത്. ന്യൂമെക്സിക്കോയില്‍ നിന്നും പുറത്തുപോകരുതെന്ന കര്‍ശന നിബന്ധനയോടെയാണ് നിയന്ത്രണങ്ങള്‍ തുടരുകയെന്നും കോടതി അറിയിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഊര്ജ്ജവിഭാഗത്തിന് തെറ്റായ വിവരങ്ങള്‍ കൈമാറിയ കേസ്സും തുരാബിനെതിരെയുണ്ട്. 1943ല്‍ ആണവ ബോംബ് നിര്‍മ്മിക്കാനുള്ള പരീക്ഷണം നടത്തിയ ലാബാണ് ലോസ് ആല്‍മോസ്.
ചൈന തന്ത്രപൂര്‍വ്വം നടപ്പാക്കിയ തൗസന്റ്സ് ടാലെന്റ്സ് പ്രോഗ്രാം എന്ന പരിപാടിയില്‍ അമേരിക്കൻ ഉദ്യോഗസ്ഥനായിരിക്കെ അപേക്ഷ നല്കിയ കാര്യവും തുരാബ് മറച്ചുവെച്ചതാണ് ആദ്യം അന്വേഷണ സംഘം കണ്ടെത്തിയത്. അമേരിക്കയിലെ സുപ്രധാന മേഖലകളില്‍ ജോലിചെയ്യുന്നവരെ കയ്യിലെടുക്കാനാണ് ചൈന ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്തത്. നിരവധി ശാസ്ത്രസാങ്കേതിക പ്രതിഭകളുമായി ചൈനീസ് ചാരന്മാര് ഇത്തരം പരിപാടികളിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നാണ് കണ്ടെത്തല്‍.
Comments