ദുബായ്: ഐ.പി.എല്ലിന്റെ ഭാഗമായ താരങ്ങളുടെ കൊറോണ സുരക്ഷാ കാലയളവില്‍ ഇളവുവരുത്തണമെന്ന് ആവശ്യവുമായി ഇംഗ്ലീഷ്-ഓസീസ് താരങ്ങള്‍. നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനത്തിലുള്ള ഇരുടീമുകളുടേയും താരങ്ങളാണ് ബി.സി.സി.ഐയോട് ഇളവ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
പുതിയ കൊറോണ നിയമപ്രകാരം ദുബായിലെത്തുന്ന താരങ്ങള്‍ ഏഴു ദിവസത്തെ ക്വാറന്റൈനും പരിശോധനയും കഴിഞ്ഞു മാത്രമേ ടീമിനൊപ്പം ചേരാന്‍ അനുവാദമുള്ളു. ഇത് മൂന്നു ദിവസമാക്കി കുറയ്‌ക്കണമെന്ന ആവശ്യമാണ് താരങ്ങള്‍ ഉന്നയിക്കുന്നത്. ശക്തമായ കൊറോണ സുരക്ഷാ ബബിള്‍ സംവിധാനത്തിലൂടെയാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും താരങ്ങളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കളിക്കാര്‍ വ്യക്തമാക്കുന്നത്.
ഇന്ന് നടക്കുന്ന മൂന്നാം ഏകദിനം കഴിഞ്ഞു മാത്രമേ വാർണറും സ്മിത്തടക്കമുള്ള ഓസീസ് താരങ്ങള്‍ക്കും സ്റ്റോക്‌സും ബട്ലറും അടക്കമുള്ള ഇംഗ്ലീഷ് താരങ്ങള്‍ക്കും ദുബായിയിലേയ്‌ക്ക് പുറപ്പെടാനാകൂ. അതുകഴിഞ്ഞ് ദുബായിയിലെത്തിയാല്‍ നിലവിലെ നിയന്ത്രണമനുസരിച്ച് ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന നിരാശയാണ് താരങ്ങള്‍ പങ്കുവയ്‌ക്കുന്നത്. ബി.സി.സി.ഐ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
Comments