കേരളത്തിൽ ഇനി വെള്ളത്തിലൂടെയും ടാക്‌സികൾ സഞ്ചരിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഒക്ടോബർ മാസത്തോടെ ആലപ്പുഴ ജില്ലയിലാണ് 10 സീറ്റുകൾ ഉള്ള വാട്ടർ ടാക്സി സേവനം ആരംഭിക്കുന്നത്.
വാട്ടർ ടാക്സിയുടെ പ്രായോഗിക സാധ്യതകൾ മനസിലാക്കിയ ശേഷം കഴിഞ്ഞ വർഷം സംസ്ഥാന ജല ഗതാഗത വകുപ്പ് (SWTD) 4 വാട്ടർ ടാക്സികൾക്കുള്ള ഓർഡർ നൽകിയിരുന്നു.
“റോഡുകളിലെ ടാക്സികൾക്ക് സമാനമായ രീതിയിൽ ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന ഒന്നായിരിക്കും ഈ ബോട്ടുകളും . സംസ്ഥാന ജല ഗതാഗത വകുപ്പ് നൽകുന്ന നിർദ്ദിഷ്ട നമ്പറുകളിൽ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. തുടർന്ന് അവരെ എവിടെയാണോ എത്തിക്കേണ്ടത് അവിടെ എത്തിക്കുകയും ചെയ്യും. യാത്ര നിരക്ക് എത്ര മണിക്കൂർ യാത്ര ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത് “, SWTD ഡയറക്ടർ ഷാജി.വി. നായർ പറഞ്ഞു. “10 പേർക്ക് ഇരിക്കാവുന്ന കാറ്റമരൻ ഡീസൽ ബോട്ടുകൾ ആണ് ഇവ. മണിക്കൂറിൽ 15 നോട്ടിക്കൽ മൈലുകൾ (അതായത് മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ തന്നെ ജനങ്ങൾക്ക് വളരെ വേഗത്തിൽ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീഡനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രത്യേക എഞ്ചിൻ ആയിരിക്കും ഇതിൽ ഘടിപ്പിക്കുക.
ഓരോ ടാക്സി ബോട്ടുകളിലും 3 ജോലിക്കാർ വീതമാണ് ഉണ്ടാകുക. എല്ലാ ബോട്ടുകളും ആലപ്പുഴ ബോട്ട് സ്റ്റേഷന് സമീപമാണ് പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
4 ബോട്ടുകളിലെ ഒരു ബോട്ട് ആലപ്പുഴയിലെ ബാക്ക് വാട്ടർ റീജിയണിൽ ആയിരിക്കും സേവനം നടത്തുക. മറ്റ് 3 ബോട്ടുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൊച്ചി ആസ്ഥാനമായുള്ള നവഗതി എന്ന കമ്പനിയാണ് ബോട്ടുകൾ നിർമ്മിക്കുന്നത്. സാധാരണ ബോട്ടുകളെ അപേക്ഷിച്ച് കാറ്റമരൻ ബോട്ടുകൾ കൂടുതൽ കാര്യക്ഷമമാണെന്ന് നവഗതി ഫൗണ്ടർ CEO സന്ദിത് തണ്ടാശ്ശേരി പറഞ്ഞു. ഫൈബർ ഉപയോഗിച്ച് പ്രത്യേക മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ടുകളുടെ ഇന്ധന ഉപയോഗവും കുറവായിരിക്കും. വളരെ വേഗതയിൽ സഞ്ചരിക്കുമ്പോൾ ഈ ബോട്ടുകൾ മണിക്കൂറിൽ 30 ലിറ്റർ ഇന്ധനമായിരിക്കും ഉപയോഗിക്കുക.
സാധാരണ ഇത്തരം ബോട്ടുകൾ നിർമ്മിക്കാൻ 3 മാസങ്ങൾ മാത്രമാണ് ആവശ്യമായി വരാറുള്ളത്. എന്നാൽ ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപന അവസ്ഥയിൽ ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗിൽ നിന്നും അനുമതി ലഭിക്കാൻ വൈകിയതിനാൽ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം 6 മാസങ്ങൾ ആവശ്യമായി വന്നു.
Comments