കായിക ലോകത്തെ ഈ ആഴ്ചയിലെ വിശേഷങ്ങളിൽ ടെന്നീസും ഐ.പി.എല്ലുമാണ് നിറഞ്ഞു നിൽക്കുന്നത്. ടെന്നീസിൽ കൊറോണ കാലത്തെ ആദ്യ ടെന്നീസ് ഗ്രാൻഡ് സ്ലാം ടൂർണ്ണമെന്റ് ചാമ്പ്യന്മാരെ സമ്മാനിച്ചുകൊണ്ടാണ് സമാപിച്ചത്. മുൻതാരങ്ങളുടെ അഭാവത്തിൽ
യു.എസ്.ഓപ്പണിൽ പുതിയ താരോദയമായി ഡോമിനിക് തീമും വനിതാ വിഭാഗത്തിൽ മുൻ ചാമ്പ്യൻ നവോമി ഒസാക്കയുമാണ് ഇത്തവണ കിരീടം ചൂടിയത്.
ചരിത്രത്തിലാദ്യമായി ഒരു ഓസ്ട്രിയൻ താരം കിരീടം ചൂടി. ഡോമിനിക് തീമാണ് സ്വപന നേട്ടം സ്വന്തമാക്കിയത്. വീറുറ്റ പോരാട്ടത്തിൽ അലക്സാണ്ടർ സൊരേവിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് തീം മറികടന്ന് കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയത്. വനിതകളിൽ 2018ലെ യു.എസ് ഓപ്പൺ ചാമ്പ്യനായ ജപ്പാന്റെ നവോമി ഒസാക്ക ബെലാറൂസിന്റെ വിക്ടോറിയ അസാരങ്കയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കും പരാജയപ്പെടുത്തി ചാമ്പ്യൻ പട്ടം നേടി.
നിരവധി അട്ടിമറികളും അയോഗ്യതയും കണ്ട മത്സരങ്ങളിൽ മുൻ താരങ്ങളുടെ തിരിച്ചുവരവിനും യു.എസ് ഓപ്പൺ സാക്ഷിയായി. മത്സരത്തിന് മുന്നേ നദാലും ഫെഡററും ആൻഡി മറേയും പുരുഷ വിഭാഗത്തിൽ നിന്നും പിന്മാറിയിരുന്നു. കളിക്കിടെ കിരീട പ്രതീക്ഷയായിരുന്ന നൊവാക് ജോക്കോവിച്ച് പുരുഷ വിഭാഗത്തിൽ കളിക്കിടെ ലൈൻ ജഡ്ജിന് നേരെ പന്തടിച്ചതിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ടത് ആരാധകർ ഞെട്ടലോടെയാണ് കണ്ടത്. സെമിയിൽ മെഡ്‌വേദേവും പുറത്തായി. ജോക്കോവിച്ച് അയോഗ്യനാക്കപ്പെട്ടത് മൂലം ക്വാർട്ടറിൽ കടന്ന ബുസ്റ്റയ്‌ക്കുംസെമിയിൽ കാലിടറി.
വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആഷ്‌ലീ ബാർട്ടിയും സിമോണ ഹാലെപ്പും പിന്മാറുകയായിരുന്നു. മത്സരത്തിനിടെ വീനസ് വില്യംസും അമേരിക്കയുടെ കൗമാര പ്രതിഭ കോകോ ഗൗഫും ക്വാർട്ടറിൽ പിരങ്കോവ അട്ടിമറിക്കപ്പെട്ടു. സെമിയിൽ സെറീനാ വില്യംസിനെ തകർത്ത് വിക്ടോറിയ അസാരങ്ക ഏഴു വർഷത്തിന് ശേഷം ഫൈനലിൽ കടന്നത് വലിയ നേട്ടമായി. എന്നാൽ ജപ്പാന്റെ ഒസാക്കയുടെ മികവിന് മുന്നിൽ മുൻ ലോക ഒന്നാം നമ്പറിന് കിരീടം നേടാനായില്ല.
ഫുട്ബോളിലെ ലീഗ് 2020-21 സീസണുകൾ ആരംഭിച്ചു .
പ്രീമിയർ ലീഗും ഫ്രഞ്ച് ലീഗുമാണ് ആരംഭിച്ചത്..ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മുൻനിര ടീമുകൾക്ക് ജയവും തോൽവിയും രുചിക്കേണ്ടി വന്നിരിക്കുകയാണ്. ജയവുമായി ആഴ്ലസണലും ലിവർപൂളും ലെസ്റ്റർ സിറ്റിയും മുന്നേറിയപ്പോൾ ടോട്ടനത്തിന് തോൽവിയുമായി സീസൺ തുടങ്ങേണ്ടി വന്നിരിക്കുകയാണ്. ലെസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വെസ്റ്റ് ബ്രോമിനെ തകർത്തപ്പോൾ ടോട്ടനത്തെ എതിരില്ലാത്ത ഒറ്റ ഗോളിന് എവർട്ടൺ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ വെസറ്റ് ഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചത്. ഗണ്ണേഴസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫുൾഹാമിനെ തോൽപ്പിച്ചത്. ലിവർപൂൾ മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ മികവിലാണ് സീസൺ ആരംഭിച്ചത്. ലീഡ്സ് യുണൈറ്റഡിനെതിരെ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജയം.
ഫ്രഞ്ച് ലീഗിൽ കരുത്തരായ പി.എസ്.ജി ആദ്യ രണ്ട് മത്സരത്തിലും തോൽവിയേറ്റുവാങ്ങിയതിന്റെ നിരാശയിലാണ് ആരാധകർ. ലെൻസയോടും മാർസെല്ലയോടുമാണ് പി.എസ്.ജി എതിരില്ലാത്ത ഗോളുകൾക്ക് തോൽവിയേറ്റുവാങ്ങിയത്. രണ്ടാം മത്സരത്തിൽ നെയ്മറടക്കം മൂന്ന് പി.എസ്.ജി താരങ്ങൾക്ക് ചുവപ്പുകാർഡ് കാണേണ്ടിവന്നത് നാണക്കേടായി. കളിയിൽ ഇരു ടീമുകളിലേയും ആകെ അഞ്ചുപേർക്കാണ് അവസാന നിമിഷത്തെ ഇഞ്ച്വറി ടൈമിൽ റഫറി ചുവപ്പുകാർഡ് കാട്ടിയത്.
ഐ.പി.എൽ പടിവാതിൽക്കൽ
ഐ.പി.എല്ലിൽ ടീമുകളെല്ലാം അവസാന വട്ട തയ്യാറെടുപ്പിലാണ്. സെപ്തംബർ 19നാണ്
യു.എ.ഇയിൽ മത്സരം ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇൻഡ്യൻസും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ അബുദാബിയിലാണ് ഉദ്ഘാടന മത്സരം.
കഴിഞ്ഞ ഫൈനലിലേറ്റുവാങ്ങിയ തോൽവിയ്‌ക്ക് മറുപടി നൽകാനാകും ധോണിയും സംഘവുമിറങ്ങുക. സുരേഷ് റെയ്നയും ഹർഭജനും ഇല്ലെങ്കിലും ടീമിന്റെ കരുത്ത് കുറയില്ലെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് വ്യക്തമാക്കിയിരിക്കുന്നത്. മറുവശത്ത് മലിംഗയുടെ അഭാവത്തിലാണ് മുംബൈ ഇറങ്ങുന്നത്.
കോഹ്ലിയുടെ കീഴിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും മികച്ച പരിശീലനത്തിലാണ്. പരിശീലനമത്സരത്തിൽ മികച്ച ബാറ്റിംഗ് നടത്തി യുവതാരങ്ങളായ ഋഷഭ് പന്തും, സഞ്ജു വി സാംസണും ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ്. മഹേന്ദ്രസിംഗ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകൻ. മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ്മ തന്നെ നയിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകൻ ദിനേശ് കാർത്തിക്കും സൺറൈസേഴ്‌സ് ഹൈദരാബാദിന്റേത് ഡേവിഡ് വാർണറുമാണ്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്റ്റീവ് സ്്മിത്തും കിംഗ്‌സ് ഇലവൻ പഞ്ചാബിന്റേത് കെ.എൽ. രാഹുലുമാണ്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പതിവുപോലെ വിരാട് കോഹ്ലിയും എട്ടാമത്തെ ടീമായ ഡല്ഡഹി ക്യാപിറ്റൽസിനെ ശ്രേയസ്സ് ഐയ്യരുമാണ് നയിക്കുന്നത്.
മടങ്ങിവരാനാകാതെ യുവി
ബി.സി.സി.ഐയുടെ നിയമങ്ങൾ യുവരാജിന് ഐ.പി.എൽ മടങ്ങിവരവിന് തടസ്സമായിരിക്കുകയാണ്. ബി.സി.സി.ഐയുടെ പട്ടികയിൽ വിരമിച്ച താരങ്ങളുടെ കൂട്ടത്തിലാണ് യുവിയുള്ളത്. നിലവിൽ അന്താരാഷ്‌ട്ര താരമാണെങ്കിൽ മാത്രമേ യുവരാജിന് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനാകൂ. വിരമിച്ച താരമെന്ന നിലയിൽ പ്രതിമാസം 22,500 രൂപ യുവരാജ് സിംഗ് പ്രതിഫലം പറ്റാൻ തുടങ്ങിയതായും ബി.സി.സി.ഐ വ്യക്തമാക്കിയിരിക്കുകയാണ്.
ശ്രീശാന്തിന്റെ വിലക്ക് നീങ്ങി.
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു. ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന വിലക്കിന്റെ കാലാവധിയാണ് അവസാനിച്ചത്. ഇതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലേയ്‌ക്ക് തിരികെ വരാനുള്ള ഒരുക്കം തുടങ്ങിയതായി ശ്രീശാന്ത് പറഞ്ഞു. കേരള ക്രിക്കറ്റിനായി രഞ്ജി ട്രോഫിയിലടക്കം കളിക്കുന്നതിനാണ് നിലവിൽ മുൻഗണനയെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുകയാണ്. ഫിറ്റനസ് തെളിയിച്ചാൽ കേരള ടീമിന്റെ ഭാഗമാക്കുമെന്ന് പരിശീലകൻ ടിനുയോഹന്നാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
Comments