ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ദിനത്തിൽ തന്നെ സൂപ്പർ ഓവർ പോരാട്ടം. കിംഗ്സ് ഇലവൺ പഞ്ചാബ് , ഡൽഹി കാപ്പിറ്റൽസ് പോരാട്ടമാണ് സൂപ്പർ ഓവറിൽ കലാശിച്ചത്. സൂപ്പർ ഓവറിൽ പഞ്ചാബിനെ കീഴടക്കി ഡൽഹി ജയം സ്വന്തമാക്കി. പഞ്ചാബിനെ രണ്ട് റൺസിന് പുറത്താക്കിയാണ് ഡൽഹി ജയം സ്വന്തമാക്കിയത്. റബാദയാണ് സൂപ്പർ ഓവറിൽ പന്തെറിഞ്ഞത്. ഇരു ടീമുകളും 157 റണ്‍സ് എന്ന നിലയ്‌ക്ക് ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.
8 വിക്കറ്റ് നഷ്ടത്തിലായിരുന്നു ആദ്യം ബാറ്റ് വീശിയ ഡൽഹി 157 റൺസെടുത്ത്. തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. പിച്ചിലെ വേഗവും പ്രവചനാതീമായ ബൗണ്‍സും ഡല്‍ഹി ബാറ്റ്‌സ്മാന്മാരെ കുഴക്കി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റോയിനിസും നായകൻ ശ്രേയസ് അയ്യരും ഋഷഭ് പന്തും ഒഴികെ മറ്റാരും ഡൽഹി നിരയിൽ രണ്ടക്കം കണ്ടില്ല. അവസാന ഓവറുകളിൽ സ്റ്റോയിനിസ് ആഞ്ഞടിച്ചതോടെയാണ് ഡൽഹി ഭേദപ്പെട്ട സ്കോറിലെത്തിയത്. 21 പന്തിലാണ് സ്റ്റോയിനിസ് 53 റൺസെടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ തുടക്കവും തകർച്ചയോടെ തന്നെയായിരുന്നു. 158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ ഡല്‍ഹി ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ അശ്വിനും റബാദയ്‌ക്കും സ്റ്റോയിനസിനും രണ്ടു വിക്കറ്റുവീതമുണ്ട്. മായങ്ക് അഗര്‍വാള്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടം പഞ്ചാബിനെ ജയത്തിന് തൊട്ടരികെ കൊണ്ടുവന്നെങ്കിലും സ്റ്റോയിനസ് ഡല്‍ഹിയുടെ രക്ഷകനാവുകയായിരുന്നു. 60 പന്തിൽ 89 റൺസാണ് മായങ്ക് നേടിയത്.
Comments