കൊറോണ വ്യാപനം ദിനംപ്രതി രൂക്ഷമായി വരികയാണ്. ചിലരെ അത് വലിയ രീതിയിൽ ബാധിക്കുന്നിലെങ്കിലും വേറെ ചില ആളുകളെ ഗുരുതരമായി ബാധിച്ച് മരണത്തിലേക്ക് വരെ എത്തിക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കാൻസർ, ഹൃദയ – ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. അതല്ലാത്തവർക്ക് ഒരു പനി പോലെ വന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ രോഗം ഭേദമാകുന്നുണ്ട്. എന്നാൽ പുതിയ പഠന റിപ്പോർട്ടുകൾ പ്രകാരം രോഗം ഭേദമായവരിൽ പ്രമേഹ സാധ്യത വർധിക്കുന്നുവെന്നാണ് പറയുന്നത്.
ചൈനയിലെ കൊറോണ രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരാണ് രോഗം ഭേദമായവരിൽ പ്രമേഹം പിടിപെടാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയത്. കൊറോണ മുക്തരായവരിൽ ആഴ്ചയിൽ രണ്ടു പേര് എന്ന കണക്കിലാണ് പുതിയതായി പ്രമേഹം പിടിപെടുന്നത്.
പ്രമേഹം ഇല്ലാത്ത ആളുകളിൽ വരെ പുതിയതായി പ്രമേഹം രൂപപ്പെടുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. കൊറോണയും പ്രമേഹവും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കമ്മ്യൂണിറ്റി മെഡിസിനിൽ പ്രവർത്തിക്കുന്ന ഡോ. ഉമാമഹേശ്വരി പറഞ്ഞു.
പ്രമേഹ രോഗികളിൽ കൊറോണ ബാധിച്ചാൽ അവരുടെ ആരോഗ്യാവസ്ഥയെ ഗുരുതരമായി ബാധിക്കാറുണ്ട്. പല രോഗികളുടെയും ആന്തരികാവയവങ്ങൾ തകരാറിലാക്കുന്ന അവസ്ഥയും കണ്ടു വരുന്നുണ്ട്. മാത്രമല്ല മരണ നിരക്കും ഇവരിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികൾ കൊറോണ പിടിപെടാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കണം. ശ്വാസ സംബന്ധമായ രോഗമുള്ളവർക്കും കൊറോണ പിടിപെട്ടാൽ അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതിനാൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇവർ പാലിക്കണം എന്നുതന്നെയാണ് വിദഗ്ധർ പറയുന്നത്.
കൊറോണയ്‌ക്ക് ശേഷം ഉണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ ചികിൽസിക്കാനായി സ്ഥാപിച്ച ചികിത്സ കേന്ദ്രത്തിലെ ഡോക്ടർമാരാണ് ഈ കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
Comments