ദക്ഷിണേന്ത്യയിലെ ഒരാൾ പോലും പ്രഭാതങ്ങളിൽ “ശ്രീ വെങ്കിടേശ്വര സുപ്രഭാതം ” കേൾക്കാത്തവരായി ഉണ്ടാവില്ല . സുപ്രഭാതം മുഴങ്ങി കേൾക്കുമ്പോൾ അതിന്റെ പിന്നിലുള്ള മാസ്മരിക ശബ്ദത്തിന്റെ ഉടമയും അറിയാതെ തന്നെ മനസിലേക്ക് ഓടിയെത്തും . കർണാടക സംഗീതത്തിന്റെ ഇതിഹാസമായിരുന്ന ഡോ എം എസ് സുബ്ബുലക്ഷ്മി.
1916 സെപ്റ്റംബർ 16 നാണ് വീണ വായിക്കുന്നതിൽ പ്രാവണ്യം നേടിയിരുന്ന ഷൺമുഖവാഡിവർ അമ്മാളിന്റെയും നാടക കലാകാരൻ ആയിരുന്ന സുബ്രഹ്മണ്യ അയ്യറിന്റെയും മകളായി സുബ്ബുലക്ഷ്മിജനിച്ചത്. അമ്മയുടെ ശിക്ഷണത്തിൽ ആണ് നന്നേ ചെറുപ്പത്തിൽ തന്നെ സുബ്ബുലക്ഷ്മിയെ സംഗീത ലോകത്തേക്ക് പിച്ച വെച്ചത് .ഒരുപാട് വേദികളിൽ വീണ വായിച്ചിരുന്ന അമ്മയുടെ കൂടെയുള്ള സഞ്ചാരം സുബ്ബുലക്ഷ്മിക്ക് സംഗീത ലോകത്തെ കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനുമുള്ള അവസരങ്ങൾ നേടി കൊടുത്തു .
സെമ്മൻഗുഡി ശ്രീനിവാസ അയ്യറുടെ കീഴിലാണ് കർണാടക സംഗീതത്തിന്റെ ആഴങ്ങൾ സുബ്ബുലക്ഷ്മി അഭ്യസിച്ചത് . അതെ സമയം തന്നെ പ്രശസ്ത ഗായകൻ ആയ പണ്ഡിറ്റ് നാരായണറാവു വ്യാസിന്റെ കീഴിൽ അവർ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു .
1927 ൽ തിരുചിറപ്പള്ളിയിലെ റോക്ക്ഫോർട്ട് ക്ഷേത്രത്തിൽ പതിനൊന്നാമത്തെ വയസ്സിൽ യുവപ്രതിഭയായ സുബ്ബുലക്ഷ്മി തന്റെ ആദ്യ പൊതുപരിപാടി ഇതിഹാസ കലാകാരന്മാരായ വയലിൻ വിദ്ധ്വാൻ മൈസൂർ ചൗദ്യക്കും മൃദംഗ വിദ്ധ്വാൻ ദക്ഷിണാമൂർത്തി പിള്ളക്കും ഒപ്പം അവതരിപ്പിക്കുകയുണ്ടായി .13 വയസ്സുള്ളപ്പോൾ, 1929 ൽ, ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് മ്യൂസിക് അക്കാദമിയിൽ തന്റെ ആദ്യ പരിപാടിയും സുബ്ബുലക്ഷ്മി അവതരിപ്പിച്ചു . ഈ പരിപാടി അവർക്കു ഒരുപാട് പ്രശംസകളും നേട്ടങ്ങളും നേടി കൊടുത്തു .
സുബ്ബുലക്ഷ്മിയുടെ സംഗീതം എപ്പോഴും ഭക്തിസാന്ദ്രമായിരുന്നു . ഭക്ത മീരയുടെ ഭജനകൾ സുബ്ബുലക്ഷ്മി അവതരിപ്പിക്കുമ്പോൾ , ഭക്ത മീര എങ്ങിനെയാണോ സ്വയം മറന്ന് കൃഷ്ണനെ വിളിച്ചിരുന്നത് അതെ അനുഭൂതി ശ്രോതാക്കൾക്ക് എപ്പോഴും ലഭിച്ചിരുന്നു .
ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിൽ സേവാസദം (1938), സകുന്തലൈ (1940), സാവിത്രി (1941), മീര (1945, 1947) എന്നീ അഞ്ച് ചിത്രങ്ങളിൽ സുബ്ബുലക്ഷ്മി അഭിനയിക്കുകയുണ്ടായി . പുരുഷ മേധാവിത്വം നിറഞ്ഞു നിന്നിരുന്ന കർണാടക സംഗീത ലോകത്തേക്ക് അഭിമാനപൂർവ്വം പറന്നിറങ്ങിയ സ്ത്രീ രത്നം ആയിരുന്നു എം എസ് സുബ്ബുലക്ഷ്മി. എല്ലാ ചട്ടക്കൂടുകളും ഭേദിച്ചു കൊണ്ട് ലോകമറിയുന്ന സംഗീത പ്രതിഭയായി അവർ വളർന്നു . സുബ്ബുലക്ഷ്മിയുടെ സംഗീത പരിപാടികൾ കാണാൻ എന്നും ജനങ്ങൾക്ക് ആവേശമായിരുന്നു . നിറഞ്ഞ സദസ്സുകളിൽ അല്ലാതെ ഒരിക്കൽ പോലും അവർക്കു പരിപാടി അവതരിപ്പിക്കേണ്ടി വന്നിട്ടില്ല .നീല നിറത്തിൽ ഉള്ള സാരികൾ ആയിരുന്നു മിക്ക സംഗീത പരിപാടികളിലും അവർ ധരിക്കാറുണ്ടായിരുന്നത് . എം എസ് ബ്ലൂ എന്ന പേരിൽ പോലും ആ സാരികൾ അറിയപ്പെട്ടിരുന്നു .
മഹാത്മാ ഗാന്ധി , ജവഹർ ലാൽ നെഹ്റു , സരോജിനി നായിഡു , ലത മങ്കേഷ്കർ തുടങ്ങി നിരവധി പ്രമുഖർ എം എസ് സുബ്ബുലക്ഷ്മിയുടെ സ്വര മാധുരിയുടെ ആരാധകർ ആയിരുന്നു എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല .
1960 കളിൽ യുണൈറ്റഡ് കിംഗ്ഡം, പഴയ യുഎസ്എസ്ആർ, യുഎസ്എ, ഫ്രാൻസ് എന്നിവയുൾപ്പെടെ ലോകമെമ്പാടും സുബ്ബുലക്ഷ്മി പരിപാടികൾ അവതരിപ്പിച്ചു . കർണാടക സംഗീതത്തിന്റെ ആശയങ്ങൾ പാശ്ചാത്യ ലോകത്തേക്ക് പ്രചരിപ്പിക്കുന്നതിൽ അവർ വലിയ ഒരു പങ്കു വഹിച്ചിരുന്നു .1966 ൽ അന്നത്തെ യുഎൻ സെക്രട്ടറി ജനറൽ യു തന്ത് ഒക്ടോബർ 23 ന് ഐക്യരാഷ്ട്ര ദിനത്തിൽ ന്യൂയോർക്കിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അവരെ ക്ഷണിക്കുകയുണ്ടായി .
പത്മഭൂഷൺ (1954), സംഗീത നാടക് അക്കാദമി അവാർഡ് (1956), റാമോൺ മഗ്സേസെ (1974), പത്മ വിഭൂഷൻ (1975), ദേശീയ സംയോജനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് (1990),ഭാരത് രത്ന (1998) എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകളും അംഗീകാരങ്ങളും അവർ നേടുകയുണ്ടായി .
2004 ഡിസംബർ 11 ന് 88 വയസുള്ളപ്പോൾ ചെന്നൈയിൽ വെച്ച് അവർ നിര്യാതയായി . അവരുടെ മരണാന്തര ചടങ്ങിൽ അന്തരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുകയുണ്ടായി . 2005 ൽ സുബ്ബുലക്ഷ്മിയുടെ പേരിലുള്ള സ്റ്റാമ്പ് ഭാരതം പുറത്തിറക്കുകയും തൊട്ടു പിന്നാലെ അവരുടെ ജനന ശതാബ്ദിയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്രസഭ അവരോടുള്ള ബഹുമാനാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി .
ശ്രീ വെങ്കിടേശ്വര സുപ്രഭാതം ഭൂമിയിൽ മുഴങ്ങുന്നിടത്തോളം കാലം ജനഹൃദയങ്ങളിൽ എന്നും എം എസ് സുബ്ബുലക്ഷ്മി അമരയായിരിക്കും .
Comments