തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകരായ സ്ത്രീകളെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്ന സൈബർ കമ്മികൾക്കെതിരേ നടപടിയെടുക്കാത്ത സർക്കാരാണ് ഇപ്പോൾ വാർത്ത നൽകിയതിനു മാദ്ധ്യമങ്ങൾക്കെതിരേ നിയമ നടപടിക്കൊരുങ്ങുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ .
ഇഷ്ടപ്പെടാത്ത ചോദ്യമുണ്ടായാൽ ചോദ്യകർത്താവിനെതിരെ തട്ടിക്കയറുന്നത് മുഖ്യന്റെ മുഖമുദ്രയാണെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫയലുകളിൽ ചിലത് നശിച്ചുപോയി എന്ന് മുഖ്യമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത് , എന്നിട്ടും വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ കേസ് എടുക്കുന്നത് എന്ത് ജനാധിപത്യമാണെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ജനാധിപത്യത്തിന്റെ ആധാരശിലകളായ നാലു പേരിൽ ഒരാൾ മറ്റൊരാൾക്കെതിരേ പരാതി നൽകുന്നു. കഴിഞ്ഞ മാസം സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ നയതന്ത്ര ഫയലുകൾ കത്തി നശിച്ചു എന്നു റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നുവെന്നും പ്രസ് കൗൺസിലിനെ സമീപിക്കുമെന്നുമുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം ഞെട്ടലുളവാക്കുകയാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കെതിരായ വെല്ലുവിളിയാണിത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, എന്തിന് അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത കാര്യം, മമതാ ബാനർജി പോലും ഇത്തരത്തിൽ മാധ്യമങ്ങൾക്കെതിരേ തിരിഞ്ഞിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ പരാതി നൽകുകയാണെങ്കിൽ മനസ്സിലാക്കാം. ഇത് ഭരണനിർവഹണം നടത്തുന്ന സംവിധാനം തന്നെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ജിഹ്വയായ മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നു.
മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നതും അവരുടെ സ്വതന്ത്രമായ നിലനിൽപ്പിന് കൂച്ചുവിലങ്ങിടാനുമുള്ള നീക്കമാണിത്. ഒരു മാസം മുമ്പാണ് തെറ്റായ വാർത്തകൾ കണ്ടുപിടിക്കാൻ പി ആർ ഡി യുടെ കീഴിൽ ഒരു ഉപവകുപ്പ് ഉണ്ടാക്കിയത്. അവർ കണ്ടു പിടിച്ച തെറ്റായ വാർത്തയുടെ കാര്യം നാം കണ്ടതാണ്. ശരിയായ വാർത്ത തെറ്റാണെന്നു പറഞ്ഞ് സർക്കാർ തന്നെ പ്രചരിപ്പിച്ചില്ലേ..? സംഭവം കൈവിട്ടപ്പോൾ ആ പരിപാടി നിർത്തി.
ഈ വിഷയത്തിലേക്കു വന്നാൽ ഫയലുകളിൽ ചിലത് നശിച്ചുപോയി എന്ന് മുഖ്യമന്ത്രി തന്നെയല്ലേ വെളിപ്പെടുത്തിയത്?
മാധ്യമപ്രർത്തകർക്കെതിരേ ഈ സർക്കാരിന്റെ കടക്കു പുറത്ത് നിലപാടിന്റെ അവസാനത്തെ ഉദാഹരണമാണിത്. ഇഷടപ്പെടാത്ത ചോദ്യം ചോദിച്ചാൽ ചോദ്യകർത്താവിനെതിരേ തട്ടിക്കയറുക മുഖ്യന്റെ മുഖമുദ്രയല്ലേ..
മാധ്യമ പ്രവർത്തകരായ സ്ത്രീകളെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്ന സൈബർ കമ്മികൾക്കെതിരേ കാര്യമായ യാതൊരു നടപടിയുമെടുക്കാത്ത ഭരണ സംവിധാനമാണ് ഇപ്പോൾ മാധ്യമങ്ങൾക്കെതിരേ നിയമ നടപടിക്കൊരുങ്ങുന്നത്.
മാധ്യമ സിങ്കങ്ങൾ പോലും ഇതിനെതിരേ രംഗത്തു വരാത്തത് അദ്ഭുതപ്പെടുത്തുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ അവകാശ സംരക്ഷണത്തിന് എന്നുമുണ്ടാകും.
Comments