പല്ലുതേയ്‌ക്കാതെ ഒരു ദിവസം തള്ളിനീക്കുന്ന അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…തീർച്ചയായും അത്തരമൊരു അവസ്ഥ ഏറെ വിഷമകരമാണ്. പല്ലു തേയ്‌ക്കുക എന്നത് നമ്മുടെ ശീലമായ ഒന്നാണ്. പല്ലു വൃത്തിയായി സൂക്ഷിയ്‌ക്കുന്നത് വ്യക്തി ശുചിത്വത്തിന്റെ ഭാഗവും ആരോഗ്യത്തിന് അത്യാവശ്യവുമാണ്. പല്ലു തേയ്‌ക്കാൻ നാം ഉപയോഗിക്കുന്ന വസ്തുവാണ് ടൂത്ത് ബ്രഷ്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ടൂത്ത് ബ്രഷിന്റെ കണ്ടുപിടുത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനം ടിവി. കോം വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.
ആദിമ മനുഷ്യരൊന്നും തന്നെ പല്ലുതേച്ചിരുന്നില്ല. പിന്നീട് പരിണാമത്തിന്റെ ഏതോ ഘട്ടത്തിൽവെച്ച് സസ്യങ്ങളുടെ ഇലയും തണ്ടും ഉപയോഗിച്ച് പല്ല് വൃത്തിയാക്കാൻ മനുഷ്യർ ശീലിച്ചു. ഇന്ന് പല്ലുകൾ വൃത്തിയാക്കാൻ നാം ഉപയോഗിക്കുന്ന ടൂത്ത് ബ്രഷുകളുടെ ആവിർഭാവത്തിലേക്ക് നയിച്ചത് പല്ലിട കുത്തികൾ ആണെന്നാണ് പറയപ്പെടുന്നത്.
ചൈന, ഈജിപ്ത്, യൂറോപ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പല്ലിട കുത്തികൾ വികസിയ്‌ക്കാൻ ആരംഭിച്ചത്. അന്നത്തെ കാലത്ത് പല്ലിട കുത്തികൾ ആഢംബരത്തിന്റെ ഭാഗവും പ്രൗഢിയുടെ പ്രതീകവുമായിരുന്നു. ചില രാജ്യങ്ങളിൽ വെള്ളിയ്‌ക്കും, ചെമ്പിനും, ചിലപ്പോൾ സ്വർണ്ണത്തിനും തുല്യമായ സ്ഥാനം ആയിരുന്നു പല്ലിട കുത്തികൾത്ത് ഉണ്ടായിരുന്നത്.
ലോകത്ത് ആദ്യമായി ടൂത്ത് ബ്രഷ് നിർമ്മിച്ചത് തങ്ങളാണെന്നാണ് ചൈനക്കാർ അവകാശപ്പെടുന്നത്. 1498 ൽ തങ്ങൾ പല്ലുകൾ വൃത്തിയാക്കുന്നതിനുള്ള ടൂത്ത് ബ്രഷ് നിർമ്മിച്ചു എന്നാണ് ചൈനയക്കാരുടെ വാദം. എങ്കിലും ടൂത്ത് ബ്രഷിന്റെ പിതാവായി കരുതി പോരുന്നത് ഇംഗ്ലീഷുകാരനായ വില്യം അഡിസിനെയാണ്. 1770 കാലഘട്ടത്തിൽ അദ്ദേഹം ഇംഗ്ലണ്ടിലെ ന്യൂഗേറ്റ് ജയിലിൽ കുറ്റവാളിയായി അടയ്‌ക്കപ്പെട്ടിരുന്നു. ജയിലിൽ പല്ല് തേയ്‌ക്കാനായി സൾഫർ ലായനിയിൽ മുക്കിയ പഞ്ഞിയും പഴന്തുണിയുമാണ് നൽകിയിരുന്നത്. ഇതുപയോഗിച്ച് പല്ല് തേയ്‌ക്കുന്നതിനിടെയാണ് പല്ലു വൃത്തിയാക്കാൻ എന്തുകൊണ്ട് നാരുകൾ ഉപയോഗിച്ചൂകൂട എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചത്.
ഒരിക്കൽ ജയിലിൽ ഭക്ഷണമായി ലഭിച്ച ഇറച്ചിയിൽ നിന്നും നല്ലൊരു എല്ലിൻ കഷ്ണം അദ്ദേഹം നാരുകൾ ഘടിപ്പിക്കാനായി മാറ്റിവെച്ചു. പിന്നീട് ജയിലറെ സ്വാധീനിച്ച് പശുവിന്റെ രോമങ്ങൾ ശേഖരിച്ചു. ഈ രോമങ്ങൾ എല്ലിൻ കഷ്ണത്തിൽ ഘടിപ്പിച്ച് 1780 ൽ അഡിസിൻ ആദ്യത്തെ ടൂത്ത് ബ്രഷ് നിർമ്മിച്ചു. ജയിൽ മോചിതനായ ശേഷം അദ്ദേഹം ബ്രഷുകൾ നിർമ്മിയ്‌ക്കാൻ പശുവിന്റെ രോമങ്ങൾക്ക് പകരം കാട്ടുപന്നിയുടെ രോമം ഉപയോഗിക്കാൻ ആരംഭിച്ചു. കൂടുതൽ ബ്രഷുകൾ നിർമ്മിയ്‌ക്കുന്നതിനായി അഡിസിൻ ഒരു ഫാക്ടറിയും ആരംഭിച്ചു.
രണ്ടാം ലോക മഹായുദ്ധ കാലംവരെ കാട്ടുപന്നിയുടെ രോമംകൊണ്ടുള്ള ടൂത്ത് ബ്രഷുകളാണ് ഉപയോഗിച്ച് പോന്നിരുന്നത്. ചൈനയിൽ നിന്നുളള കാട്ടുപന്നികളുടെ രോമം ഉപയോഗിച്ച് ഉണ്ടാക്കുന്ന ടൂത്ത് ബ്രഷുകൾക്കായിരുന്നു ആവശ്യക്കാർ കൂടുതൽ ഉണ്ടായിരുന്നത്. എന്നാൽ ഇക്കാലഘട്ടത്തിൽ അധികാരത്തിൽ എത്തിയ ചുംഗ് കിംഗ് കാട്ടുപന്നി രോമത്തിന്റെ കയറ്റുമതി നിരോധിച്ചു.
പിന്നീട് 1938 ലാണ് നൈലോൺ നാരുകൾ ഉപയോഗിച്ചുള്ള ടൂത്ത് ബ്രഷുകൾ നിർമ്മിയ്‌ക്കാൻ ആരംഭിച്ചത്. അമേരിക്കയിലെ ഡോ. വെസ്റ്റ് നിർമ്മിച്ച മിറക്കിൾ ടഫ്റ്റ് ടൂത്ത് ബ്രഷാണ് നൈലോൺ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ടൂത്ത് ബ്രഷ്.
സാധാ ടൂത്ത് ബ്രഷിൽ നിന്നും ഇലക്ട്രോണിക് ടൂത്ത് ബ്രഷിലേക്കുള്ള പരിണാമം സംഭവിക്കുന്നത് 1939 ലാണ്. സ്വിറ്റ്‌സർലാന്റിലാണ് ആദ്യത്തെ ഇലക്ട്രോണിക് ടൂത്ത് ബ്രഷ് നിർമ്മിച്ചത്. എന്നാൽ ഇത്തരം ടൂത്ത് ബ്രഷുകൾ വ്യവസായികമായി നിർമ്മിച്ചത് 1960 മുതൽ മാത്രമാണ്. അമേരിക്കൻ കമ്പനിയായ ബ്രോക്‌സോഡെന്റ് ആണ് ടൂത്ത് ബ്രഷ് വിപണിയിലെത്തിച്ചത്.
ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കുന്ന ഒരു വ്യവസായിക മേഖലകൂടിയായി ടൂത്ത് ബ്രഷ് നിർമ്മാണം മാറിക്കഴിഞ്ഞു.പല്ലു തേയ്‌ക്കാനായി ടൂത്ത് പേസ്റ്റുകൾ കണ്ടുപിടിച്ചതോടെ ബ്രഷുകളുടെ പ്രചാരം വീണ്ടും വർദ്ധിച്ചു. ഇന്ന് പലതരത്തിലും നിറത്തിലുമുള്ള ടൂത്ത് ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്.
Comments