മുരുക ഭഗവാന്റെ പ്രശസ്തമായ ആറ് ക്ഷേത്രങ്ങളിൽ ഒന്നാണ് ഭഗവാൻ ദണ്ഡായുധപാണി രൂപത്തിൽ കുടികൊള്ളുന്ന പളനിയിലെ മുരുക ക്ഷേത്രം . ഭഗവാൻ ശ്രീ മുരുകൻ പളനിയിൽ കുടികൊണ്ടതിന്റെ പിന്നിലുള്ള ഐതിഹ്യം ഏവർക്കും സുപരിചിതമാണ് . എന്നാൽ ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പ്രത്യേകതകളെക്കുറിച്ചും എന്തുകൊണ്ട് ഈ ക്ഷേത്രം രോഗശാന്തിക്ക് പ്രശസ്തിയാർജ്ജിച്ചു എന്നുള്ളതിന്റെ പിന്നിലുള്ള രഹസ്യത്തെക്കുറിച്ചും പലർക്കും അജ്ഞാതമാണ് .
സന്യാസ ഭാവത്തിലുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ കയ്യിൽ ഒരു വേലും , കഴുത്തിൽ രുദ്രാക്ഷമാലയും , അരക്ക് താഴെ ഒരു ശീലയും മാത്രമാണുള്ളത് . നിരവധി സന്യാസി ശ്രേഷ്ഠന്മാരുടെയും സിദ്ധന്മാരുടെ തപസ്സിനാലും പുണ്യഭൂമിയായി മാറിയ ക്ഷേത്രം കൂടിയാണ് പളനിയിലെ മുരുക ക്ഷേത്രം . എന്നാൽ പളനിയിൽ ഉള്ള വിഗ്രഹത്തിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കിടക്കുന്നത് സന്യാസി വര്യനും സിദ്ധനുമായ ബോഗറാണ് .
ഹൈന്ദവസംസ്കാരത്തിലുള്ള പതിനെട്ട് സിദ്ധ ശ്രേഷ്ഠന്മാരിൽ ഒരാളായിരുന്ന ബോഗർ ഭഗവാൻ മുരുകന്റെ പരമഭക്തനും ,സിദ്ധ രാസവിദ്യ സമ്പ്രദായങ്ങളുടെ സ്ഥാപകനും,പളനിയിലെ മുരുകന്റെ വിഗ്രഹത്തിന്റെ നിർമ്മാതാവും കൂടിയാണ് .
മറ്റു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ കല്ലിൽ കൊത്തിയെടുത്തവയാണെങ്കിൽ പളനിയിലെ മുരുകന്റെ വിഗ്രഹം നവപാഷാണം എന്നറിയപ്പെടുന്ന കൂട്ടുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് . “നവ ” എന്ന വാക്കിന് പുതിയത് എന്നും ഒൻപത് എന്നും രണ്ടർത്ഥങ്ങളുണ്ട് . അതുപോലെ പാഷാണം എന്ന വാക്കിനും വിഷം എന്നും ധാതുക്കൾ എന്നും രണ്ട് അർത്ഥമുണ്ട് .
പുരാതനഗ്രന്ഥങ്ങൾ അനുസരിച്ചു ഒൻപത് വിഷലോഹങ്ങളുടെ സമർത്ഥമായ കൂട്ടുപയോഗിച്ചാണ് പളനിയിലെ മുരുകന്റെ വിഗ്രഹം ബോഗർ നിർമ്മിച്ചിരിക്കുന്നത് . അദ്ദേഹം ഉപയോഗിച്ച ഒൻപത് വിഷലോഹങ്ങളുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് സമർത്ഥമായ കൂട്ടുണ്ടാക്കുകയും അവയെ ധാരാളം ഔഷധഗുണങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുമുള്ള കഠിനമായ ഒരു ലോഹമാക്കി മാറ്റുകയും അതിൽ നിന്ന് ഭഗവാന്റെ വിഗ്രഹം നിർമ്മിക്കുകയും ചെയ്തു .
ഈ കൂട്ടുണ്ടാക്കാൻ ബോഗർ ഉപയോഗിച്ച വിഷലോഹങ്ങളുടെ കണക്ക് ഇന്നും ആർക്കും അറിയില്ല അവ കണ്ടുപിടിക്കാൻ ധാരാളം രാസവിദ്യ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്നും അതൊരത്ഭുതമായി തുടരുന്നു . ഈ വിഗ്രഹത്തെ സ്പർശിക്കുന്ന ഏതൊരു വസ്തുവിനും രോഗം സുഖപ്പെടുത്താനുള്ള ഗുണവും കഴിവും ലഭിക്കുന്നു .അതിനാൽ തന്നെ വിഗ്രഹത്തിൻമേൽ അഭിഷേകം ചെയ്യുന്ന പാലും പഞ്ചാമൃതവും ഭക്തകർക്ക് പ്രസാദമായി നൽകുന്നു .രാത്രി മുഴുവൻ വിഗ്രഹത്തിൽ ചാർത്തിയ ചന്ദനത്തിന് പലമാറാവ്യാധികളും മാറ്റാനുള്ള ഔഷധഗുണം ഉണ്ടെന്നാണ് പറയപ്പെടുന്നത് .
ഇത്രയധികം യുഗങ്ങൾ പിന്നിട്ടിട്ടും ലക്ഷകണക്കിന് അഭിഷേകങ്ങൾ നടത്തിയിട്ടും ഇന്നും ഭഗവാന്റെ വിഗ്രഹത്തിന്റെ ചൈതന്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് അത്ഭുതാവഹമായ കാര്യം തന്നെയാണ് .















