ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണാണ് കളിയിലെ ശ്രദ്ധാകേന്ദ്രം. പഞ്ചാബിനായി ക്രിസ് ഗെയ്ല്‍ കളിക്കുമോ എന്ന കാര്യവും കാത്തിരുന്ന് കാണണം. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ കോഹ്‌ലിപ്പടയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ നായകന്‍ കെ.എല്‍ രാഹുലാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയെ മുന്നില്‍ നിന്നു നയിക്കുന്നത്. മറുഭാഗത്ത് കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ചാണ് രാജസ്ഥാന്‍ എത്തുന്നത്. വെടിക്കെട്ട് പ്രകടനത്തിലൂടെ അര്‍ദ്ധ സെഞ്ച്വറി അടിച്ച സഞ്ജുവിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഷാര്‍ജയിലെ മൈതാനം താരതമ്യേനെ ചെറുതായതിനാല്‍ത്തന്നെ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം.
ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരം രാജസ്ഥാന്‍ ഷാര്‍ജയിലാണ് കളിച്ചത്. അതിനാല്‍ തന്നെ സാഹചര്യങ്ങളുമായി ടീം ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. രാജസ്ഥാന്‍ ടീമിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. സ്റ്റീവ് സ്മിത്തിലും സഞ്ജുവിലും തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍, പഞ്ചാബ് നിരയില്‍ രാഹുലിനും മായങ്ക് അഗര്‍വാളിനും ഒഴികെ നിക്കോളാസ് പുരാന്‍, കരുണ്‍ നായര്‍, ഗ്ലെന്‍ മാക്സ് വെൽ എന്നിവര്‍ക്ക് ശോഭിക്കാന്‍ സാധിച്ചിട്ടില്ല. ഇതുവരെ 19 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ വന്നത്. രാജസ്ഥാന്‍ റോയല്‍സ് 10 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 9 മത്സരങ്ങളില്‍ വിജയിച്ചു.
Comments