റാണി പദ്മിനി എന്നറിയപ്പെടുന്ന റാണി പത്മാവതി സൗന്ദര്യത്തിന്റെ റാണിയായിരുന്നു. സൗന്ദര്യത്തിനപ്പുറം റാണിയുടെ വീര്യം, ധീരത, ബുദ്ധി, ത്യാഗം എന്നിവയും ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതി ചേർത്തിരിക്കുന്നു.
12, 13 നൂറ്റാണ്ടുകളിലായി മുഗൾ രാജവംശവും ഖിൽജി രാജവംശവും രാജ്പുത് രാജ്യത്തെ നിരവധി തവണ ആക്രമിക്കുകയുണ്ടായി. അതിൽ ഒന്നാണ് ചിറ്റോർഗഡ് കോട്ട ആക്രമണം.
രാജ്പുത് സ്ത്രീകളുടെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും അടയാളമായി രാജസ്ഥാനിൽ ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട് ചിറ്റോർഗഡ് കോട്ട.
അലാവുദ്ധീൻ ഖിൽജി ചിറ്റോർഗഡ് കോട്ട കയ്യേറിയതിന് 230 വർഷങ്ങൾക്ക് ശേഷം റാണി പത്മാവതിയുടെ ധൈര്യത്തെയും ത്യാഗത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടുകൾ എഴുതപ്പെട്ടു.
രാജ്പുത് രാജ്യം ഭരിച്ചിരുന്ന ശക്തനായ രാജാവായിരുന്നു റാവൽ രത്തൻ സിംഗ്. ഏകദേശം 700 ഏക്കറോളം ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന ചിറ്റോർഗഡ് കോട്ട ആയിരുന്നു എല്ലാ അക്രമങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിച്ചിരുന്നത്.
സിംഹള രാജവംശത്തിലെ ഗന്ധർവസേന രാജാവിന്റെയും ചമ്പാവതി രാജ്ഞിയുടെയും മകളായി ജനിച്ച റാണി പത്മാവതി യുദ്ധമുറകളിലും യുദ്ധ തന്ത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. റാണിയുടെ സ്വയംവരത്തിനായി നിരവധി രാജ്യങ്ങളിലെ രാജാക്കന്മാർ അവിടെ സന്നിഹിതരായിരുന്നു. ഒരു സാധാരണ സ്വയംവരം എന്നതിലുപരി വാൾ പരിചയിൽ തന്നെ തോൽപ്പിക്കുന്ന ആളെ തന്റെ പതിയായി സ്വീകരിക്കുമെന്ന് റാണി പറഞ്ഞു. അങ്ങനെ മത്സരത്തിൽ ചിറ്റോറിലെ റാവൽ രത്തൻ സിംഗിനോട് റാണി തോൽക്കുകയും അദ്ദേഹത്തെ തന്റെ ഭർത്താവായി സ്വീകരിക്കുകയും ചെയ്തു.
റാവൽ രത്തൻ സിംഗിന്റെ രാജ സദസ്സിൽ കഴിവുള്ള നിരവധി ആളുകൾ ഉണ്ടായിരുന്നു. അതിലെ ഒരു ചിത്രകാരൻ ആയിരുന്നു രാഘവ് ചേതൻ. രാജാവിന്റെ വിശ്വസ്തൻ ആയിരുന്ന അദ്ദേഹം മനോഹരമായ നിരവധി ചിത്രങ്ങൾ വരച്ചിരുന്നു. എന്നാൽ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മന്ത്രവാദങ്ങൾ നടത്താനും രാഘവ് ചേതന് മടിയുണ്ടായിരുന്നില്ല. തന്റെ പാതയിൽ തടസ്സമായി വന്ന നിരവധിയാളുകളെ അദ്ദേഹം കൊലപ്പെടുത്തി. ഇത് മനസിലാക്കിയ റാവൽ രത്തൻ സിംഗ് രാജസഭയിൽ നിന്നും രാഘവ് ചേതനെ പുറത്താക്കി.
കാടുകളിൽ താമസമാക്കിയ രാഘവ് ചേതൻ പിന്നീട് അലാവുദ്ധീൻ ഖിൽജിയോടൊപ്പം ചേർന്നു. ചിറ്റോറിനെ ആക്രമിക്കുക എന്നതായിരുന്നു രാഘവ് ചേതന്റെ ലക്ഷ്യം. ചിറ്റോറുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അലാവുദ്ധീൻ ഖിൽജിയോട് രാഘവ് ചേതൻ പറഞ്ഞെങ്കിലും റാണി പത്മാവാതിയുടെ സൗന്ദര്യം ആണ് അലാവുദ്ധീൻ ഖിൽജിയെ ആകർഷിച്ചത്. ഖിൽജി രാജവംശത്തിലെ ഏറ്റവും ദുഷ്ടനായ രാജാവ് ആയിരുന്നു അലാവുദ്ധീൻ ഖിൽജി.
രാജകിരീടത്തിന് വേണ്ടി തന്റെ സഹോദരങ്ങളെയും അമ്മാവന്മാരെയും വരെ കൊന്ന ഒരാൾ ആണ് അലാവുദ്ധീൻ ഖിൽജി. ഭൂമിയ്‌ക്കും സ്ത്രീകൾക്കും വേണ്ടി നിരവധി രാജ്യങ്ങൾ കയ്യേറിയ അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം മെവാറും റാണി പത്മാവതിയും ആയിരുന്നു. റാണിയെ സ്വന്തമാക്കാൻ ആഗ്രഹിച്ച അലാവുദ്ധീൻ ഖിൽജി 1303ൽ ചിറ്റോറിലേക്ക് തന്റെ സൈന്യത്തോടൊപ്പം ചെന്നു.
ചിറ്റോറിന്റെ സൗന്ദര്യം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അലാവുദ്ധീൻ ഖിൽജി റാവൽ രത്തൻ സിംഗിനെ അറിയിച്ചു. അപകടം ഒന്നുമില്ല എന്ന് കരുതിയ റാവൽ രത്തൻ സിംഗ് ആവശ്യം അംഗീകരിച്ചു. റാണി പത്മിനിയോട് അലാവുദ്ധീൻ ഖിൽജിയെ കാണാൻ സഭയിലേക്ക് വരണമെന്നും റാവൽ രത്തൻ സിംഗ് പറഞ്ഞു. എന്നാൽ ഖിൽജിയെ നേരിട്ട് കാണുന്നത് അപകടം ആണെന്ന് മനസിലാക്കിയ റാണി കണ്ണാടിയിലെ തന്റെ പ്രതിബിംബം കാണാനുള്ള അനുവാദം മാത്രം നൽകി. തുടർന്ന് റാണിയുടെ പ്രതിബിംബം നല്ല രീതിയിൽ ലഭിക്കുന്ന വിധത്തിൽ കണ്ണാടികൾ ക്രമീകരിച്ചു. റാണിയുടെ പ്രതിബിംബം കണ്ട അലാവുദ്ധീൻ ഖിൽജിയുടെ മനസിൽ റാണിയോടുള്ള ഇഷ്ടം കൂടി വന്നു. റാണിയെ സ്വന്തമാക്കാനുള്ള ആഗ്രഹവും കൂടി വന്നു.
കോട്ടയ്‌ക്ക് പുറത്തുള്ള തന്റെ ക്യാമ്പിലേക്ക് വരാൻ അലാവുദ്ധീൻ ഖിൽജി റാവൽ രത്തൻ സിംഗിനോട് പറഞ്ഞു. ക്ഷണം സ്വീകരിച്ച റാവൽ രത്തൻ സിംഗ് ക്യാമ്പിൽ എത്തിയെങ്കിലും അദ്ദേഹത്തെ അലാവുദ്ധീൻ ഖിൽജിയുടെ സൈന്യം തടവിലാക്കി. റാണി പത്മിനി തനിക്ക് മുന്നിൽ കീഴടങ്ങിയാൽ രാജാവിനെ വെറുതെ വിടാം എന്ന് അലാവുദ്ധീൻ ഖിൽജി റാണിയെ അറിയിച്ചു.
തുടർന്ന് റവൽ രത്തൻ സിംഗിന്റെ അനന്തരവൻ തന്റെ അമ്മാവനെ രക്ഷിക്കുന്നതിനായി റാണി പത്മാവതിയുടെ സമ്മതപ്രകാരം യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു. അലാവുദ്ധീൻ ഖിൽജിയോടുള്ള യുദ്ധത്തിൽ റാവൽ രത്തൻ സിംഗിനെ രക്ഷപ്പെടുത്താൻ അവർക്ക് സാധിച്ചു.
തുടർന്ന് ചിറ്റോർ കോട്ടയുടെ എല്ലാ ഗെയിറ്റുകളും വഴികളും അലാവുദ്ധീൻ ഖിൽജി അടച്ചു. 1303 ഓഗസ്റ്റ് 26ന് വീണ്ടും യുദ്ധം നടന്നു. യുദ്ധത്തിൽ റാവൽ രത്തൻ സിംഗും നിരവധി സൈനികരും മരണപ്പെട്ടു. അലാവുദ്ധീൻ ഖിൽജിയുടെ കരങ്ങളിൽ കുരുങ്ങി തങ്ങളുടെ ചാരിതാർത്ഥ്യത്തിന് കോട്ടം തട്ടാതിരിക്കാൻ ആത്മയാഗത്തിന് അവർ തയ്യാറായി.
ചിറ്റോർ കോട്ടയിൽ നിന്നും ജൗഹർ കുണ്ഡിലേക്ക് ഒരു രഹസ്യ വഴി ഉണ്ടായിരുന്നു. റാണി പത്മാവതിയും രാജ്യത്തെ മറ്റു സ്ത്രീകളും ജൗഹർ കുണ്ഡിൽ തയ്യാറാക്കിയ തീയിലേക്ക് സ്വയം നടന്നു ചേർന്നു. കോട്ടയ്‌ക്കുള്ളിൽ പ്രവേശിച്ച അലാവുദ്ധീൻ ഖിൽജിയ്‌ക്ക് കാണാൻ സാധിച്ചത് ചിറ്റോർ സ്ത്രീകളുടെ ചാരം മാത്രമാണ്.
15-)o നൂറ്റാണ്ടിൽ മാലിക് മുഹമ്മദ് ജയസി എഴുതിയ പത്മാവതി ഗാനത്തിലാണ് റാണി പത്മാവതിയുടെയും ചിറ്റോറിലെ സ്ത്രീകളുടെയും ത്യാഗത്തെ സൂചിപ്പിച്ചിരിക്കുന്നത്.
Comments