ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം തോൽവി. ഏറ്റവുമൊടുവിൽ സൺ റൈസേഴ്സ് ഹൈദരാബാദാണ് ചെന്നൈയെ പിടിച്ചുകെട്ടിയത്. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. ലോകത്തിലെ തന്നെ നമ്പർ വൺ ഫിനിഷറായ ധോണി ക്രീസിൽ നിൽക്കെയായിരുന്നു ചെന്നൈയുടെ തോൽവിയെന്നതും ശ്രദ്ധേയം.
ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 36 പന്തില്‍ 47 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. 35 പന്തില്‍ 50 റണ്‍സടിച്ച രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാറും ടി നടരാജനും അബ്ദുല്‍ സമദും ഓരോ വിക്കറ്റുവീതം വീഴ്‌ത്തി. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ ലെഗ് സ്പിന്നര്‍ റാഷിദ് ഖാനും ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണായകമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ പ്രിയം ഗര്‍ഗിന്റെ പ്രകടനമാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടാണ് ഹൈദരാബാദ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍ ജോണി ബെയര്‍ സ്‌റ്റോ(0) വീണ്ടും നിരാശപ്പെടുത്തി. പതിവിനു വിപരീതമായി നിലയുറപ്പിക്കാന്‍ ശ്രമിച്ച നായകന്‍ ഡേവിഡ് വാര്‍ണര്‍ 29 റണ്‍സെടുത്തു. മധ്യനിരയില്‍ മനീഷ് പാണ്ഡെ 29 റണ്‍സ് നേടിയപ്പോള്‍ കെയിന്‍ വില്യംസണ്‍(9) റണ്ണൗട്ടായി. പിന്നാലെയെത്തിയ പ്രിയം ഗര്‍ഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന്റെ സ്‌കോറിംഗിന് വേഗം കൂട്ടിയത്. 26 പന്തുകള്‍ നേരിട്ട ഗര്‍ഗ് 6 ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. അഭിഷേക് ശര്‍മ്മ 31 റണ്‍സെടുത്തു.
ചെന്നൈയുടെ ബൗളര്‍മാര്‍ അച്ചടക്കമുള്ള പ്രകടനമാണ് പുറത്തെടുത്തത്. ദീപക് ചഹര്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ശര്‍ദ്ദുല്‍ താക്കൂര്‍, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെന്ന നിലയിലാണ്.















