പത്തനംതിട്ട: 13 വയസുകാരിയെ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. ലൈംഗികാതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതിന് പിന്നാലെ സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റിയതോടെയാണ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നത്.
പെൺകുട്ടിയുടെ മൊഴികളിൽ പരസ്പരവിരുദ്ധമായ വിവരങ്ങൾ ഉള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ഇതേ തുടർന്നാണ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടെ വിട്ടയച്ചത്. സംഭവത്തിൽ അന്തിമനിഗമനത്തിലെത്തുന്നതിന് മുമ്പ് കുട്ടിയിൽ നിന്ന് വീണ്ടും വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കാനുമാണ് പോലീസിന്റെ തീരുമാനം.
പെൺകുട്ടി ആദ്യം ചൈൽഡ് ലൈനിന് നൽകിയ മൊഴിയിലേക്ക് എത്തിച്ച സാഹചര്യവും അന്വേഷണത്തിന്റെ ഭാഗമാക്കും. കുട്ടി അത്തരമൊരു മൊഴി നൽകാൻ ഇടയായ സാഹചര്യം, ആരുടെയെങ്കിലും സ്വാധീനമോ സമ്മർദമോ ഉണ്ടായിരുന്നോ, തെറ്റായ വിവരങ്ങൾ നൽകിയതാണോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, പെൺകുട്ടി മുമ്പ് മറ്റേതെങ്കിലും സാഹചര്യത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിന് മുമ്പ് കുട്ടിക്ക് ആരെങ്കിലും മയക്കുമരുന്നോ മറ്റ് ലഹരിവസ്തുക്കളോ നൽകിയിട്ടുണ്ടോയെന്ന സാധ്യതയും അന്വേഷണപരിധിയിലുണ്ട്. ഡിജിറ്റൽ തെളിവുകൾ, ഫോൺ വിവരങ്ങൾ, കുട്ടിയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ എന്നിവയും വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ കൗൺസിലിങ് നടത്തിയിരുന്നു. ഇതിനിടെയാണ് സഹപാഠികൾ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം കുട്ടി ഉന്നയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
കുട്ടിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരെ കേസിൽ പ്രതിചേർത്തു. പ്രതികളിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. ചില സംഭവങ്ങൾ പ്രതികളുടെ വീടുകളിൽ നടന്നുവെന്നും പുറത്തുനിന്നുള്ള ചിലരുടെ പങ്കും കുട്ടി ആദ്യഘട്ടത്തിൽ ആരോപിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിറ്റൽ തെളിവുകളും മറ്റ് സാഹചര്യ തെളിവുകളും ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ, പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിക്കാതിരിക്കുകയും, സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് കുട്ടി പിന്നീട് മൊഴി നൽകുകയും ചെയ്തതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഇതോടെ ആദ്യഘട്ടത്തിലെ മൊഴിയും പിന്നീട് നൽകിയ മൊഴിയും തമ്മിലുള്ള വൈരുധ്യത്തിന്റെ കാരണം കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം.
ഇപ്പോൾ കേസിന്റെ കേന്ദ്രബിന്ദു ലൈംഗികാതിക്രമം നടന്നോ എന്ന ചോദ്യത്തിൽ നിന്ന്, 13കാരി എന്തുകൊണ്ടാണ് വ്യത്യസ്ത മൊഴികൾ നൽകിയത്, അതിന് പിന്നിൽ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോ എന്നതിലേക്കാണ് മാറിയിരിക്കുന്നത്.















