റഫേല്‍ യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ പോകുന്ന അതിനൂതന സാങ്കേതികവിദ്യകളില്‍ ഒന്ന് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് പരിചയപ്പെടുത്തി കൊടുത്തുവെന്ന് ഫ്രാൻസ് പ്രതിരോധ മന്ത്രാലയം . ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റിനാണ് ഇക്കാര്യത്തില്‍ പരിശീലനം നല്‍കിയത്. ടാര്‍ഗെറ്റിങ് ലോങ്-റെയ്ഞ്ച് ഐഡന്റിഫിക്കേഷന്‍ ഒപ്‌ട്രോണിക്‌സ് സിസ്റ്റം (Targeting Long-Range Identification Optronic System) അഥവാ ടാലിയോസ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിധമാണ് പൈലറ്റിനു പഠിപ്പിച്ചു കൊടുത്തത്.
ഇത് ഓട്ടോമാറ്റിക്കായി ലക്ഷ്യ സ്ഥാനങ്ങളെ കണ്ടെത്തും. അതിനാല്‍ ലക്ഷ്യം കണ്ടെത്താനുള്ള പറക്കലുകളിലും, ശത്രുസങ്കേത നിരീക്ഷണത്തിലും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കുമെന്നു പറയുന്നു. ഈ ലക്ഷ്യങ്ങളുടെ കളര്‍ ഫോട്ടോകളും എടുക്കും . റഫേല്‍ വിമാനങ്ങളില്‍ ഇപ്പോഴുള്ള സെന്‍സറുകളെ കവച്ചുവയ്‌ക്കുന്ന തരത്തിലുള്ള പ്രകടനമായിരിക്കും ടാലിയോസിനു നടത്താനാകുക. ഇതിന്റെ പ്രയോഗരീതിയാണ് പൈലറ്റിന് ഫ്രഞ്ച് മന്ത്രാലയം പഠിപ്പിച്ചുകൊടുത്തിരിക്കുന്നത്.
വിമാനത്തിന്റെ പുറത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു പോഡിലുള്ള സെന്‍സറുകളാണ് ടാലിയോസ്. ഇവയ്‌ക്ക് സാധാരണഗതിയില്‍ ലേസര്‍ മുനകളും, ഇന്‍ഫ്രാറെഡ്, ഇലക്ട്രോ-ഒപ്ടിക്കല്‍ സെന്‍സറുകളും അടങ്ങിയിരിക്കും. ഭൂതലത്തില്‍ അകലെയുള്ള ശത്രു സ്ഥാനങ്ങളും ലക്ഷ്യമാക്കി ബോംബുകളും മിസൈലുകളും തൊടുക്കാന്‍ ഉപകരിക്കുന്നതാണ് ഈ സിസ്റ്റം.
ഫ്രഞ്ച് കമ്പനിയായ താലെസ് ആണ് ഇതു വികസിപ്പിച്ചെടുത്തത്. ഇത് ഫ്രാന്‍സിന്റെ നാവിക സേനയും വ്യോമസേനയും 2018 മുതല്‍ ഉപയോഗിക്കുന്നുണ്ട്. ഈ മാസം അത് പരിപൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കരുതുന്നതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Comments