ശത്രു ഒന്നടിച്ചാല്‍ പത്തായി തിരികെ നല്‍കുന്ന ഭാരതം. പ്രതിരോധ രംഗത്ത് എതിരാളികളില്ലാത്ത വിധത്തില്‍ ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യ കുതിക്കുകയാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് ഇന്ത്യ. കുറഞ്ഞ സമയത്തിനുള്ളില്‍ നിരന്തരമായ പരീക്ഷണങ്ങളിലൂടെ ഇന്ത്യന്‍ സൈന്യത്തിന് വലിയ പിന്തുണയാണ് ഡിആര്‍ഡിഒ നല്‍കുന്നത്. ഇത്തരത്തില്‍ അടുത്തിടെ ഇന്ത്യ വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളാണ് ഡിഫന്‍സ് റിവ്യു ചര്‍ച്ച ചെയ്യുന്നത്.
ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ സാങ്കേതിവിദ്യയായ ഹൈപര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ സെപ്തംബര്‍ ഏഴിന് പരീക്ഷിച്ചതോടെയാണ് തുടക്കം. 30 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷം ഇതിന്റെ എയ്റോഡൈനമിക് ഹീറ്റ് ഷീല്‍ഡുകള്‍ വേര്‍പെടുകയും കൃത്യമായി ഹൈപ്പര്‍ സോണിക്കിലേക്കു മാറുകയും ചെയ്തു. സ്‌ക്രാംജെറ്റ് എന്‍ജിന്‍ വളരെ ഉയര്‍ന്ന താപനിലയില്‍ കൃത്യമായി പ്രവര്‍ത്തിച്ചു. ലോകത്ത് ഈ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
സെപ്തംബര്‍ 22ന് അഭ്യാസ്-ഹൈസ്പീഡ് എക്സ്പാന്‍ഡബിള്‍ ഏരിയല്‍ ടാര്‍ഗറ്റും ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലും പരീക്ഷിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന ആയുധമായ പൃഥ്വി 2 മിസൈലിന്റെ രാത്രികാല പരീക്ഷണം സെപ്തംബര്‍ 23ന് നടന്നു. തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലാണ് പൃഥ്വി. ആണവ പോര്‍മുന വഹിക്കാന്‍ ശേഷയുള്ള ഭൂതല- ഭൂതല മിസൈലായ പൃഥ്വിയുടെ ദൂരപരിധി 350 കിലോമീറ്ററാണ്.
ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈലെന്ന വിശേഷണമുള്ള ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് സെപ്തംബര്‍ 30ന് പരീക്ഷിച്ചു. 400 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിത്. തദ്ദേശീയമായ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗതയിലാണ് ഇവയുടെ സഞ്ചാരം. ഇവയ്ക്ക് 2500 കിലോയോളം ഭാരമുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്ന് അനായാസം തൊടുക്കാന്‍ സാധിക്കും. സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളെ പോലും തകര്‍ക്കാന്‍ ബ്രഹ്മോസിന് കഴിയും.
ഏഴാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയ നിര്‍ഭയ് മിസൈലുകളും കര-നാവിക സേനകള്‍ക്ക് സ്വന്തമായി. ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ബ്രഹ്മോസിനും ആകാശിനുമൊപ്പം നിര്‍ഭയും വിന്യസിച്ചിരിക്കുകയാണ്. 1000 കിലോമീറ്റര്‍ ദൂരം ഭേദിക്കാന്‍ ശേഷിയുള്ള നിര്‍ഭയ് ബ്രഹ്മോസിനേക്കാളും മാരക പ്രഹര ശേഷിയുള്ളതാണ്. റോക്കറ്റ് ബൂസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട മിസൈലാണ് നിര്‍ഭയ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗമായ ഡി.ആര്‍.ഡി.ഒയാണ് നിര്‍ഭയ് വികസിപ്പിച്ചത്.
രുദ്രം ആന്റി റേഡിയേഷന്‍ മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് -30 യുദ്ധവിമാനത്തില്‍ നിന്നാണ് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത രുദ്രം ആന്റി റേഡിയേഷന്‍ മിസൈല്‍ പരീക്ഷിച്ചത്. ശത്രു നിരീക്ഷണ റഡാറുകള്‍, ട്രാക്കിംഗ്, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ നശിപ്പിക്കുന്നതിന് വ്യത്യസ്ത ഉയരങ്ങളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുമെന്നതും രുദ്രം മിസൈലിന്റെ മികവാണ്. മിറാഷ്, ജാഗ്വാര്‍, തേജസ് തുടങ്ങി പോര്‍വിമാനങ്ങളില്‍ നിന്നും ഈ മിസൈല്‍ പ്രയോഗിക്കാന്‍ കഴിയും.
സര്‍ഫസ് – ടു – സര്‍ഫസ് മിസൈലായ ശൗര്യയും അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. ലക്ഷ്യത്തിലേക്കടുക്കുന്തോറും കൂടുതല്‍ വേഗത കൈവരിക്കുന്ന ഇന്ത്യയുടെ ശൗര്യമാണ് ഈ മിസൈല്‍. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഈ മിസൈലിന് മുന്നില്‍ പ്രതിബന്ധങ്ങള്‍ കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കും. ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് ശത്രു റഡാറുകള്‍ കണ്ടെത്താനും ട്രാക്കുചെയ്യാനും തടസ്സപ്പെടുത്താനും 400 സെക്കന്‍ഡില്‍ താഴ്ന്ന സമയമാണ് ഇതിന് വേണ്ടി വരുന്നത് . നിലവിലുള്ള മറ്റു മിസൈലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശൗര്യയുടെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിക്കാന്‍ എളുപ്പവുമാണ് . പല ചൈനീസ് നഗരങ്ങളെയും ഭസ്മമാക്കാന്‍ ഒരൊറ്റ ശൗര്യ മിസൈല്‍ മതിയാകും. 50 കിലോമീറ്റര്‍ ഉയരത്തില്‍ മാക് 6 – 7 ന്റെ ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാനും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം ഒഴിവാക്കാനും കഴിയുന്ന റഷ്യയുടെ ഇസ്‌കാന്‍ഡര്‍ മിസൈലുമായി ശൗര്യയെ താരതമ്യപ്പെടുത്താവുന്നതാണ്.
പതിനാറായിരം അടി ഉയരത്തില്‍ നിരീക്ഷിക്കാനും എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനും കഴിവുള്ള രുസ്തം ഡ്രോണുകകളെയും ഇന്ത്യന്‍ അതിര്‍ത്തിയുടെ കാവലാളായി അണിനിരത്തും. പതിനാറായിരം അടി ഉയരത്തില്‍ നിരീക്ഷിക്കാനും എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനും രുസ്തത്തിന് കഴിയും. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗത്തിലാണയിരുന്നു രുസ്തത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. പരിഷ്‌ക്കരിച്ച പതിപ്പിന് 26000 അടി ഉയരത്തില്‍ പറക്കാനും 18 മണിക്കൂര്‍ പറക്കാനുമാകുമെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്നും ഡി.ആര്‍.ഡി.ഒ അറിയിച്ചു.
Comments