ഓട്ടോമേഷൻ അഥവാ യന്ത്രവത്കരണം തടയുവാൻ സാധ്യമല്ല, കാലഘട്ടത്തിന്റെ അനിവാര്യത ആണ് ഇത്. വ്യവസായ ശാലകളിൽ മനുഷ്യന് സാധ്യമലാത്ത തൊഴിലുകൾ ചെയ്യുന്ന ഭീമൻ യന്ത്രങ്ങളെ പറ്റി അല്ല ഇവിടെ പറയുന്നത്. ഒരു കാലഘട്ടത്തിൽ മനുഷ്യന് മാത്രം സാധ്യം ആയിരുന്ന തൊഴിലുകൾ, കൃത്രിമബുദ്ധിയുടെ സഹായത്തോടു കൂടി റോബോട്ടുകൾ കയ്യടക്കുന്ന ആധുനീക കാല യന്ത്രവത്കരണത്തിന്റെ കാര്യമാണ്. കൊറോണ കാലഘട്ടം വ്യവസായങ്ങളിൽ കൃത്രിമ ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗത്തിന്റെ സാധ്യത പലമടങ്ങു വർധിപ്പിച്ചിരിക്കുകയാണ്, ഒരേസമയം പ്രതീക്ഷനൽകുന്നതും ഭീതിജനകവും ആയ കാര്യമാണിത്.
ഇന്നത്തെ നിയമങ്ങൾ പൊതുനിരത്തിൽ ഡ്രൈവറുടെ അഭാവത്തിൽ സഞ്ചരിക്കാൻ വാഹനങ്ങളെ അനുവദിക്കുന്നില്ല. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും പല പ്രമുഖ രാജ്യങ്ങളിലും സ്വയം ചലിക്കുന്ന വാഹനങ്ങളെ പറ്റിയുള്ള വാര്ത്തകള് ഒരു സാധാരണ സംഭവം ആയി മാറിത്തുടങ്ങിയിരിക്കുന്നു. ഈ അടുത്ത കാലത്തു, നോർത്ത് അമേരിക്കൻ രാജ്യം ആയ കാനഡയിൽ, മണിക്കൂറിൽ 150 കിലോമീറ്റരറിലധികം വേഗതിയിൽ ഡ്രൈവ് ചെയ്തു പോയ ഒരു വാഹനം പോലീസ് തടയുകയുണ്ടായി. ഡ്രൈവറും യാത്രക്കാരനും വണ്ടി ഓടിക്കൊണ്ടിരിക്കെ വാഹനത്തിൽ സുഖമായി ഉറങ്ങുകയായിരുന്നു എന്നത് ആണ് കാരണം. വാഹനം ചലിപ്പിച്ചത് കൃത്രിമ ബുദ്ധിയുടെ സഹായത്തോടു കൂടി പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ് മൊഡ്യൂൾ(Self Driving Module) ആണ് . കൃത്യതയോടു കൂടി , എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ട്, അതിവിദഗ്ത ഡ്രൈവര്മാരെക്കാൾ മികച്ച രീതിയിൽ സ്വയം ചലിക്കുന്ന വാഹനം നിരത്തുകളിൽ വന്നു തുടങ്ങി എന്നതിന്റെ ഉത്തമമായ തെളിവാണ് ഈ സംഭവം. യൂ എസ്സിൽ ടാക്സി ആവശ്യത്തിനായി ഉപയോഗിച്ച സെല്ഫ് ഡ്രൈവിംഗ് കാർ അപകടത്തിൽ പെടുകയും തുടർന്ന് കാൽനടയാത്രിക കൊല്ലപ്പെടുകയും ചെയ്ത സമാനമായ മറ്റൊരു സംഭവം, ഈ സാങ്കേതിക വിദ്യ സുരക്ഷിതം ആണോ എന്നും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദികൾ ആരായിരിക്കണം എന്നും ഉള്ള ചോദ്യങ്ങൾ ഉയർത്തുന്നു. സുരക്ഷയെ പറ്റി ഉള്ള വേവലാതിയോടൊപ്പം തന്നെ മറ്റൊരു പ്രധാന ചർച്ചാ വിഷയം ആണ് ഇവ സജീവമായിക്കഴിഞ്ഞാൽ ഉണ്ടായേക്കാവുന്ന തൊഴിൽ നഷ്ടങ്ങൾ. ഇന്ന് ലോകത്തിൽ ഏറ്റവും അധികം തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്ന മേഖലകളിൽ ഒന്നാണ് ഡ്രൈവിംഗ് , ഒരു പതിറ്റാണ്ടിനപ്പുറം നിരവധി തൊഴിലുകൾ ഈ മേഖലയിൽ കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതികവിദ്യയുടെ വളർച്ചയുടെ മികച്ച ഒരു ഉദാഹരണം ആണ് സെല്ഫ് ഡ്രൈവിംഗ് എന്നതിൽ യാതൊരു സംശയവും ഇല്ല. പ്രമുഖ വാഹനനിർമാതാക്കളും,ടെക് കമ്പനികളും മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സെല്ഫ് ഡ്രൈവിംഗ് സാങ്കേതിക വിദ്യ ഇതിനോടകം വികസിപ്പിക്കുകയും അതിനെ പ്രാവര്തീകമാക്കുവാൻ ഭീമമായ നിക്ഷേപകങ്ങൾ സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്.
പാക്കേജിങ് ഇൻഡസ്ട്രയും , വമ്പൻ സംഭരണശാലകളും ഇപ്പൊ നിയന്ത്രിക്കുന്നത് റോബോട്ടുകൾ ആണ്. എന്തിനു അധികം പറയണം ഓൺലൈൻ ഭക്ഷണം കൊണ്ടുവന്നു ഡെലിവറി നടത്തുന്ന ഡ്രോണുകൾ (drones) വരെ രംഗത്തു വന്നിട്ടുണ്ട്. കൃത്രിമ ബുദ്ധി ഉപയോഗിക്കുന്ന വോയിസ് അസ്സിസ്റ്റന്റുകളും, പേർസണൽ അസ്സിസ്റ്റന്റുകളും തൊഴിലുകളുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഒരു പതിറ്റാണ്ടിനപ്പുറം വിവിധ മേഖലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്പൂർണമായി കയ്യടക്കും എന്ന് പറയപ്പെടുന്നു . അക്കൗണ്ടിംഗ് ഫിനാൻസ് തുടങ്ങി നൈപുണ്യം വേണ്ട മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച ശ്രദ്ധേയം ആണ്. ഇങ്ങനെ നാനാവിധ മേഖലയിൽ ഉള്ള ലക്ഷകണക്കിന് ജനങ്ങളുടെ ഉപജീവനത്തിന് വ്യക്തമായ ഭീഷണി ആയി വളരുക ആണ് കൃത്രിമബുദ്ധിയും റോബോട്ടുകളും . കോവിടാനന്തര കാലത്തു വിവിധ വ്യവസായങ്ങളിൽ പ്രവർത്തന്നം ആരംഭിക്കുവാൻ തയാറായി നിൽക്കുന്ന ലക്ഷകണക്കിന് റോബോട്ടുകളെ പറ്റി കുറച്ചു നാളുകൾക്ക് മുമ്പ് അന്താരാഷ്‌ട്ര റോബോട്ടിക് ഫെഡറേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
സമരം ചെയ്യൽ അല്ല ഇതിനുള്ള പരിഹാരം . കംമ്പ്യൂട്ടർ വിരുദ്ധ സമരം എത്ര വല്യ മണ്ടത്തരം ആയിരുന്നു എന്ന് ഇന്ന് നമ്മുക്കറിയാം. ഈ തൊഴിലുകൾ പോയാൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടും, നമ്മൾ മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറെടുക്കണം.
ഇന്ന് കാണുന്ന തൊഴിലുകൾ ആയിരിക്കില്ല 10 വര്ഷത്തിനപ്പുറം എന്ന് HR (മാനവ വിഭവശേഷി ) മേഖലയിൽ ഉള്ളവർ അഭിപ്രായപ്പെടുന്നു. സാധ്യത ഉള്ള ചില തൊഴിലുകൾ ഇവ ആണ് – റോബോട്ടുകൾ , ഡ്രോണുകൾ പോലെയുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും, അനുബന്ധ പ്രവത്തനത്തിനും അനുയോജ്യരായ, എൻജിനിയർ, മെക്കാനിക് പോലെയുള്ള സാങ്കേതിക പ്രവർത്തകർ. കലാകായിക രംഗതിന്നു വേണ്ട സാങ്കേതിക വൈദ്യഗ്ധ്യം, കൃഷി, ആരോഗ്യ പരിപാലന മേഖലയിലേക്ക് വേണ്ട പ്രൊഫെഷണലുകൾ, മലിനീകരണ മുക്തമായ ഊർജ മേഖലക്ക് വേണ്ട തൊഴിലാളികൾ. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യമായ സാങ്കേതീക നൈപുണ്യം ഉള്ള തൊഴിലാളികൾ. ഇങ്ങനെ നിരവധി തൊഴിലുകൾ സ്വകാര്യ മേഖലയിൽ പ്രവചിക്കപെടുന്നു. പൊതുമേഖലയിൽ ഫോറൻസിക് , സൈബർ സുരക്ഷ വിദഗ്ധർക്ക് അനുയോജ്യമായ നിരവധി തൊഴിലുകൾ നിലവിൽ ഉണ്ട് എന്നാണു വിലയിരുത്തൽ , പ്രതിരോധ മേഖലയിലും , കാലാവസ്ഥാ വ്യതിയാനം, പ്രകൃതി സംരക്ഷണം ഉൾപ്പെടെ ഉള്ള മേഖലകളിലും ഉള്ള തൊഴിലുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു.
ഒരിക്കൽ ഒരു തൊഴിൽ സ്വീകരിച്ചാൽ പിന്നീട് റിട്ടയർ ആകുന്ന കാലം വരെ അതെ തൊഴിൽ. കാലാന്തരത്തിൽ പടി പടി ആയി മാത്രം ഉള്ള വളർച്ച, ഇങ്ങനെ ഒരു തൊഴിൽ സംസ്കാരം ആയിരുന്നു കുറച്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ, പ്രൈവറ്റ് സെക്ടർ തൊഴിലുകൾ വര്ധിച്ചപ്പോൾ, ഈ ചിന്താഗതിയിൽ മാറ്റങ്ങൾ വന്നു, എന്നാൽ ഇന്നും ഒരേ തൊഴിൽ മേഖലയിൽ ആണ് നമ്മളിൽ ഭൂരിഭാഗവും തുടരുന്നത്, പ്രൈവറ്റ് മേഖലയിൽ ആണെങ്കിലും ലഭിക്കുന്ന ഓഫർ ലെറ്റെറിൽ സ്ഥിരം തൊഴിൽ അല്ല എങ്കിൽ വല്ലാത്ത ഒരു ടെൻഷൻ ആണ്. ഈ രീതിയിൽ ആയിരിക്കില്ല ഇനി മുന്നോട്ട് ഉള്ള കാര്യങ്ങൾ, താത്കാലിക തസ്തികകളിൽ നിരവധി തൊഴിലുകൾ ആയിരിക്കും സൃഷ്ടിക്കപ്പെടുക, കൂടുതൽ നിയമനങ്ങൾ താത്ക്കാലിക അടിസ്ഥാനത്തിലേക് മാറ്റപ്പെടും, ഇത് സമൂഹത്തിൽ ഉള്ള അവസരങ്ങളുടെ എണ്ണം വർധിപ്പിക്കും, ഒരു തൊഴിൽ നഷ്ടപ്പെട്ടാലും പകരം നിരവധി മാറ്റ് അവസരങ്ങൾ ഉദ്യോഗാര്ഥിയുടെ മുന്നിൽ ഉണ്ടാവും. ഇവിടെ തൊഴിൽ സ്ഥിരത എന്ന പഴയ സങ്കൽപ്പം അവസരങ്ങളുടെ ലഭ്യത എന്ന രീതിയിലേക്ക് മാറുകയാണ്. മാത്രം അല്ല നിരവധി വിദേശികളുമായി നിത്യ സമ്പർഘം പുലർത്തുന്ന തൊഴിലുകൾ കൂടുതൽ വ്യാപകം ആകും , ഇന്റർനാഷണൽ ടീം / ഗ്ലോബൽ ടീം എന്ന രീതി കൂടുതൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.
വളർന്നു വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പാഠ്യ വിഷയങ്ങളുടെ നിലവാരത്തിനോടൊപ്പം ഉറപ്പു വരുത്തേണ്ട ഒന്നാണ് അതിവേഗം മാറുന്ന തൊഴിലുകൾക്കും തൊഴിൽ സമ്പ്രദായങ്ങളിലേക്കും പെട്ടന്ന് ഇണങ്ങി ചേരുവാൻ അവരെ പ്രാപ്തരാക്കുക എന്നത് , വിദേശ ഭാഷകളിൽ പ്രാവിണ്യം ഉള്ള, ടെക്നോളജി പരിജ്ഞാനം ഉള്ളതരം ‘സ്മാർട്ട്’ ആയ കുട്ടികൾ ആണ് നമ്മുക് വേണ്ടത്. തല്ലി പഠിപ്പിക്കലും, ഗൾഫ് ജോലി നേടട്ടെ എന്ന് കരുതി മോഡറേഷൻ നൽകി ജയിപ്പിക്കുന്നതും, വരുന്ന തലമുറക്കു സഹായത്തേക്കാൾ കൂടുതൽ ദോഷം ആയിരിക്കും ചെയ്യുക. ഇതിനു പകരം സൃഷ്ടിക്കേണ്ടത് എക്സിറ് ഓപ്ഷനുകൾ ആണ്, ഒരു കോഴ്‌സ് തുടങ്ങി പകുതി വെച്ച് നിർത്തേണ്ടി വരുന്ന ചെറുപ്പകാർക്, അവർ പാസായ പാരീക്ഷകൾ വിലയിരുത്തി ഒരു യോഗ്യത നൽകുക എന്നത് ഒരുപാട് ചെറുപ്പക്കാരുടെ മുന്നിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. വൈദഗ്ധ്യവും, പ്രൊഫെഷണലിസവും വളർത്തുവാൻ , വിദ്യാഭ്യാസത്തിന് ക്വാളിറ്റിയും ശരിയായ സാമൂഹിക നയങ്ങളും ഉറപ്പു വരുത്തണം.എടുത്താൽ പൊങ്ങാത്ത വമ്പൻ സിലബസുകൾ അല്ല പകരം മികച്ച പാഠ്യഭാഗങ്ങൾ ഉള്ള ലളിതമായ സിലബസുകൾക്കൊപ്പം വ്യക്തമായ എക്സിറ് ഓപ്ഷനുകൾ സൃഷ്ടിക്കണം.
കേന്ദ്ര ഗവണ്മെന്റ് ആവശ്യപെട്ടതനുസരിച്ചു, ഇസ്രോ (ISRO) യുടെ മുൻ ചെയര്മാന് കെ കസ്‌തൂരിരംഗന്റെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ സമിതി തയാറാക്കിയ, പുതിയ ദേശിയ വിദ്യാഭ്യാസ നയം, ആശയങ്ങൾ ചോർന്നു പോകാതെ നടപ്പാക്കുവാൻ സംസ്ഥാന സർക്കാരുകളും വിദ്യാലയങ്ങളും മുൻകൈ എടുക്കേണ്ടത് ഇതെല്ലാം കൊണ്ട് സുപ്രധാനമാണ്. തുച്ഛമായ രാഷ്‌ട്രീയ ലാഭത്തിനായി ഇത് അട്ടിമറിക്കുവാനോ വൈകിപ്പിക്കുവാനോ ശ്രമിച്ചു, കമ്പ്യൂട്ടർ വിരുദ്ധ നയം പോലെ ഉള്ള മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കുവാൻ നമ്മൾ ശ്രമിക്കണം നഷ്ടപ്പെടുത്തുന്ന ഓരോ ദിവസവും സമൂഹത്തിന് ഉണ്ടാക്കുന്ന നഷ്ടം ഭീമം ആയിരിക്കും.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ, കലപ്പ ചുമ്മന്നിരുന്ന കാളകളും, വണ്ടികൾ വലിച്ചിരുന്ന കുതിരകളും ഇന്ന് തൊഴിൽരഹിതർ ആണ്. അവരുടെ തൊഴിലുകൾ യന്ത്രങ്ങൾ കയ്യടക്കിയപ്പോൾ അനുയോജ്യമായ മറ്റു തൊഴിലുകൾ സൃഷ്ടിക്കപെടാതിരുന്നതും, പുതിയ തൊഴില്മേഖലകളിലേക്ക് ആവശ്യമായ വൈദഗ്‌ദ്ധ്യം നേടുവാൻ അവർക്കു സാധിക്കാത്തതും ആണ് അവരെ ഇന്ന് തൊഴിൽ രഹിതർ ആകിയത് . വൈദഗ്ധ്യവും കാര്യപ്രാപ്തിയും വികസിപ്പിക്കുവാൻ വേണ്ടത്ര ശ്രദ്ധ നൽകിയില്ല എങ്കിൽ, നമ്മുക് വേണ്ടി കാലം കാത്തു വെച്ചിരിക്കുന്നത് മറിച്ചൊരു ഭാവി അല്ല.
Comments